വണ്ടിപ്പെരിയാറിൽ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ മധ്യവയസ്ക്കൻ വെടിയേറ്റ് മരിച്ചു. നായാട്ട് സംഘത്തെ അനുഗമിച്ച രാജമുടി സ്വദേശി ഷാജിയാണ് കൊല്ലപ്പെട്ടത്. മൃതദേഹത്തോട് ചേർന്ന് നാടൻ തോക്കും കണ്ടെത്തി.
രാജമുടിയിലെ ഏലത്തോട്ടത്തിൽ രാവിലെയാണ് ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്. നെല്ലിമലയിലെ വർക്ഷോപ്പ് ജീവനക്കാരനായ ഷാജി തോട്ടം ഉടമ വിളിച്ചതിനെ തുടർന്നാണ് ഞായറാഴ്ച വീട്ടിൽ നിന്ന് പോയത്. ഞായറാഴ്ച തോട്ടം ഉടമ പലതവണ ഷാജിയുടെ ഫോണിലേക്ക് വിളിച്ചിരുന്നു. ഷാജിയുടെ ഭാര്യ ഓമനയാണ് ഫോണെടുത്തത്. അഞ്ചുമണിയോടെ ഷാജി വീട്ടിൽ എത്തിയപ്പോൾ ഫോൺ വന്ന കാര്യം ഓമന അറിയിച്ചു. ആറു മണിയോടെ ഷാജി തോട്ടത്തിലേക്കു പോയി. രാത്രി ഏഴരയോടെ തോട്ടമുടമ കാറിൽ രാജമുടിയിലേക്ക് പോകുന്നതും ഓമന കണ്ടു. രണ്ട് മണിക്കൂറിന് ശേഷം ഇതേ വാഹനം അമിത വേഗതിയിൽ തിരിച്ചുവന്നു. കാർ മടങ്ങിയിട്ടും ഷാജി വീട്ടിൽ എത്താതിരുന്നതോടെ ഓമന തോട്ടം ഉടമയെ ഫോണിൽ വിളിച്ചെങ്കിലും ഷാജി നേരത്തെ വീട്ടിലേക്ക് മടങ്ങിയെന്നായിരുന്നു മറുപടി. തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഷാജിയുടെ നെഞ്ചിലാണ് വെടിയേറ്റത്. വെടിയുണ്ടയിൽ നിന്നു ഉതിർന്ന ചില്ലുകൾ ശരീരമാസകലം തുളച്ചു കയറി. ഷാജി സ്വയം വെടിവെച്ചതല്ലെന്നാണ് പൊലീസിന്റെ നിഗമനം. അമ്പതിലേറെ മുറിവുകൾ കാണപ്പെട്ട മൃതദേഹത്തോടു ചേർന്ന് നാടൻ തോക്കും കണ്ടെത്തി. ഒരു കിലോമീറ്റർ അകലെനിന്നു രക്തം പുരണ്ട തോർത്തും ലഭിച്ചു. കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റിയ മൃതദേഹം വിദഗ്ധ സംഘം പരിശോധിക്കും.