തലശേരി നായനാര്‍ റോഡിൽവച്ച് സിപിഎം പ്രവർത്തകന് വെട്ടേറ്റു. ഉച്ചയ്ക്ക് രണ്ടരയോടെ മുഖംമൂടി ധരിച്ച ഒൻപതംഗസംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ബിജെപി പ്രവർത്തകരാണെന്ന് സിപിഎം നേതൃത്വം ആരോപിച്ചു. പരുക്കേറ്റ ശ്രീജന്‍ ബാബു കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
തലയ്ക്കും നെഞ്ചിനും കാലിനുമാണ് വെട്ടേറ്റത്. ഓട്ടോഡ്രൈവറായ ശ്രീജനെ നാട്ടുകാരാണ് തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചത്. പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എ. കെ. രമ്യയുടെ ഭർത്താവാണ് ശ്രീജൻ. ആക്രമണം നടത്തിയത് ആര്‍എസ്എസ് ബിജെപി പ്രവർത്തകരാണെന്ന നിലപാടിലാണ് സിപിഎം.
സമാധാനം നിലനില്‍ക്കുന്ന തലശേരിയിൽ പട്ടാപ്പകൽ നടന്ന സംഭവം നാട്ടുകാരെ ആശങ്കിയിലാഴ്ത്തി. ക്രമസമാധാനം തകരാതിരിക്കാൻ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാമിന്റെ നേതൃത്വത്തൽ പ്രദേശത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചു. ശ്രീജനെ ആക്രമിച്ചവരെക്കുറിച്ചുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.