പാലക്കാട് നഗരത്തിൽ പട്ടാപ്പകൽ നിര്‍ത്തിയിട്ടിരുന്ന കാറിൽ കവര്‍ച്ച. ഒാട്ടോറിക്ഷയിലെത്തിയ സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ. സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കിയതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പ്രകാരമാണ് അന്വേഷണം.
ഞായറാഴ്ച ഉച്ചയ്ക്കാണ് പാലക്കാട് ഒറ്റപ്പാലം റോഡിൽ ചക്കാന്തയ്ക്ക് സമീപം കാറിൽ മോഷണം നടന്നത്. വാളയാർ സ്വദേശി ജോയിയും മകൻ സന്ദീപും റോഡു വശത്തു കാർ നിർത്തിട്ട ശേഷം സുഹൃത്തിന്റെ വീട്ടിൽ പോയി. തിരികെ ഒന്നരമണിക്കൂറിനു ശേഷം എത്തിയപ്പോൾ കാറിന്റെ ടയർ പഞ്ചറായിരിക്കുന്നു. വർക്‌ഷാപ്പിലെത്തി ടയറിൽ കാറ്റു നിറച്ചശേഷം പണം കൊടുക്കാനായി കാർ തുറന്നപ്പോഴാണ് പണം നഷ്ടമായത് മനസിലായത്. നാലായിരം രൂപ നഷ്ടപ്പെട്ടു. കാറിന്റ പിൻവശത്തെ വാതിൽ അടയ്ക്കാതെ പോയതാണ് മോഷ്ടാക്കൾക്ക് എളുപ്പമായത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒാട്ടോറിക്ഷയിലെത്തിയ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് തെളിഞ്ഞു. സമീപത്തെ ബേക്കറിയിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതികളിലേയ്ക്കെത്താന്‍ പൊലീസിനെ സഹായിച്ചത്. മൂന്നു പേരടങ്ങുന്നതാണ് കവർച്ചാ സംഘമെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് ടൗൺ നോർത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.