തൊണ്ടിമുതലായമൃതദേഹം ‘ആളെവിടെ’– ഇൗ ചോദ്യമായിരുന്നു ആ കേസ് അന്വേഷിക്കുമ്പോൾ എനിക്കു മുന്നിലുണ്ടായിരുന്നത്. പല കേസുകളും അന്വേഷിച്ചിട്ടുണ്ടെങ്കിലും ഒരു മൃതദേഹം ‘തൊണ്ടിമുതലായി’ മാറുന്ന അപൂർവ കേസുകൂടിയായിരുന്നു അത്. 1991–92 കാലയളവിൽ തിരുവനന്തപുരത്തു ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഡിഐജിയായിരിക്കുമ്പോഴാണ് ഒരു സ്കൂൾ ഡ്രൈവറെ കാണാനില്ലെന്ന പരാതി എനിക്കു ലഭിച്ചത്.തിരുവനന്തപുരത്ത് വെള്ളായണിയിലായിരുന്നു സംഭവം. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. ഇയാൾക്കു ഭാര്യയും മകളുമുണ്ടായിരുന്നു.
ഇയാൾ അപകടത്തിൽപ്പെട്ടിട്ടുണ്ടെങ്കിൽ മൃതദേഹം എവിടെയെന്ന വഴിക്കും അന്വേഷണം തുടങ്ങി. ബസ് ഡ്രൈവറും ഭാര്യാപിതാവുമായി വഴക്കുണ്ടായെന്നും അതിനു ശേഷമാണ് ഇയാളെ കാണാതായതെന്നതിനെക്കുറിച്ചും രഹസ്യ വിവരം ലഭിച്ചു. സ്ഥലത്തു വാടകയ്ക്കു വീടെടുത്ത് അന്വേഷിക്കാൻ ഞാൻ നിർദേശിച്ചു.ഭാര്യാപിതാവിനെ എത്തിച്ച് ചോദ്യം ചെയ്തെങ്കിലും ആദ്യം സമ്മതിച്ചില്ല. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇയാൾ കുറ്റം സമ്മതിച്ചു. വാഴത്തോട്ടത്തിൽ വച്ചു മരുമകനെ തൂമ്പാക്കൈകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നും പറഞ്ഞു. എന്നാൽ മൃതദേഹം എവിടെ കുഴിച്ചിട്ടെന്ന് ഓർമയില്ലെന്നു പറഞ്ഞതോടെ അന്വേഷണ ഉദ്യോഗസ്ഥർ കുഴപ്പത്തിലായി. ‘തൊണ്ടിമുതലായ’ മൃതദേഹം കണ്ടെടുക്കാതെ കേസ് അന്വേഷണം മുന്നോട്ടുപോകില്ലെന്നു വ്യക്തമായതോടെ പിന്നെ മൃതദേഹത്തിനായി തിരച്ചിൽ തുടങ്ങി.
കെ.ജി.ജോർജിന്റെ ‘യവനിക’ സിനിമാ മോഡൽ അന്വേഷണമായിരുന്നു നടത്തിയത്. വാഴത്തോട്ടം മുഴുവൻ കിളച്ചുമറിച്ചു. ഒടുവിൽ, മൃതദേഹം കണ്ടെത്തിയപ്പോൾ അസ്ഥികൂടം മാത്രമായിരുന്നു. മരിച്ചയാളുടെ മൃതദേഹം തന്നെയാണോ ഇതെന്നതിനെക്കുറിച്ചായി പിന്നീടുള്ള അന്വേഷണം. ഡ്രൈവറായതിനാൽ കൈവശം എപ്പോഴും താക്കോൽക്കൂട്ടം കാണുമെന്നുറപ്പായിരുന്നു.പിന്നെ താക്കോൽക്കൂട്ടത്തിനായി അന്വേഷണം. കുഴിക്കരികിൽ നിന്നു താക്കോൽക്കൂട്ടം കണ്ടെത്തി. മരിച്ചയാളുടെ ഷർട്ടിന്റെ കോളറിലെ തയ്യൽക്കാരന്റെ അടയാളവും ലഭിച്ചു. തലയോട്ടി സൂപ്പർ ഇംപോസിഷനായി ഫൊറൻസിക് ലാബിലേക്ക് അയച്ച്, മരിച്ചതു ഡ്രൈവറാണെന്നു തിരിച്ചറിഞ്ഞതോടെ ‘മൃതദേഹം’ തൊണ്ടിമുതലായ കേസന്വേഷണത്തിനു തിരശ്ശീല വീണു.
തൊണ്ടി ‘വയറ്റിനുള്ളിൽ’;പുറത്തെടുക്കാൻ 15 ദിവസത്തെ കാത്തിരിപ്പ്
കസ്റ്റംസുകാരുടെ കണ്ണു വെട്ടിച്ച് സ്വർണം കടത്താൻ പല മാർഗങ്ങൾ ആലോചിച്ച് തലപുകയ്ക്കുന്നവർക്കിടയിൽ വ്യത്യസ്തനായിരുന്നു ആ യുവാവ്. മാന്യമായ വസ്ത്രധാരണം. ആകർഷകമായ പെരുമാറ്റം. ആർക്കും സംശയം തോന്നുകയില്ല. പക്ഷേ നടക്കുമ്പോൾ ചെറിയൊരു പ്രയാസം പോലെ. സംശയം തോന്നി യുവാവിനെ ചോദ്യം ചെയ്തു. സത്യം പറഞ്ഞില്ല.സമീപത്തെ ആശുപത്രിയിലെത്തിച്ച് എക്സ്റേയെടുത്തപ്പോൾ കുടലിനുള്ളിൽ സ്വർണത്തിളക്കം. അവിടെ ചുരുണ്ടുകൂടി 20 സ്വർണഗുളികകൾ. ഇവ എങ്ങനെ ‘ഭദ്രമായി’ പുറത്തെടുക്കുമെന്ന ചിന്തയായിരുന്നു പിന്നീട്. ലോഹമായതിനാൽ സൂക്ഷിച്ചു പുറത്തെടുത്തില്ലെങ്കിൽ ആന്തരികാവയവങ്ങൾക്കു ക്ഷതമുണ്ടാകുമെന്നു ഡോക്ടർ മുന്നറിയിപ്പു നൽകി.
അങ്കമാലിയിലെ സർക്കാർ ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിച്ചു. കാവലിനായി രണ്ട് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പിന്നെ സ്വർണം പുറത്തെടുക്കാനുള്ള ‘ചികിത്സ’ തുടങ്ങി. എനിമ വേണ്ടെന്നു ഡോക്ടർ പറഞ്ഞതിനാൽ ‘പഴവർഗ’ ചികിത്സ മതിയെന്നായി നിർദേശം. പഴവർഗങ്ങളുടെ നീണ്ട ലിസ്റ്റ് ഡോക്ടർ നൽകി. മുന്തിയതും അല്ലാത്തതുമായ പഴങ്ങൾ ആശുപത്രിയിലെത്തിച്ചു യുവാവിനെ കഴിപ്പിച്ചു. നാലു നേരം മൂക്കുമുട്ടെ പഴങ്ങൾ കഴിച്ചിട്ടും സ്വർണ ഗുളികകൾ പുറത്തുവന്നില്ല.ആശുപത്രിയിലെ ശുചിമുറിയിലെ ക്ലോസെറ്റിൽ പ്രത്യേക തരത്തിലുള്ള അരിപ്പയും വച്ചു. ഇതിനുശേഷം യുവാവിനെ ഉള്ളിൽ കയറ്റി. 15 ദിവസം നീണ്ട കാത്തിരിപ്പിനൊടുവിൽ 20 സ്വർണഗുളികകളും പുറത്തെടുത്തു. ഇൗ ദിവസങ്ങളിലത്രയും പഴവർഗ ചികിത്സയിലൂടെ യുവാവു തടിച്ചുകൊഴുത്തതു വേറെ കാര്യം!
പൊലീസ് സ്റ്റേഷനുള്ളിൽ ‘മോഷണം’,പ്രതിയുടെ വയറും കഴുകി, ശുചിമുറിയും ‘നീറ്റാക്കി’
കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരിക്കുമ്പോഴാണു സംഭവം. പട്ടാപ്പകൽ റോഡിൽ യുവതിയുടെ മാല പൊട്ടിച്ചശേഷം കടക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു. കള്ളൻ പൊട്ടിച്ചെടുത്ത മാലയും നാട്ടുകാർ പൊലീസിനു കൈമാറി. മോഷ്ടാവിനെ സെൻട്രൽ പൊലീസ്സ്റ്റേഷനിലെത്തിച്ചു.എസ്ഐയുടെ മേശപ്പുറത്ത് മാല വച്ചു. മോഷ്ടാവിനെ എസ്ഐയും സംഘവും ചോദ്യം ചെയ്യാൻ തുടങ്ങി. ഇതിനിടെ സ്റ്റേഷനു മുന്നിലെ റോഡിൽ ബഹളമുണ്ടായി.ഇതു കേട്ടയുടൻ എസ്ഐയും സംഘവും ഓടി സ്റ്റേഷൻ മുറ്റത്തെത്തി. അൽപനേരം കഴിഞ്ഞ്എസ്ഐയുംസംഘവുംതിരിച്ചെത്തിയപ്പോൾ മേശപ്പുറത്തിരുന്ന മാല കാണാനില്ല. '
വിവരം പുറത്തായതോടെ നാട്ടുകാർ സ്റ്റേഷനു പുറത്തു സംഘടിച്ചു. സംശയത്തിന്റെ മുള്ളുകൾ പൊലീസുകാരിലേക്കും വീണുതുടങ്ങിയ നിമിഷങ്ങളായിരുന്നു അത്.എസ്ഐയും സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സമ്മർദത്തിലായി.ഇതിനിടെ എസ്ഐയുടെ പരിചയക്കാരനായ ഡോക്ടർ തുണയ്ക്കെത്തി. മാലമോഷ്ടാവിന്റെ വയർ സ്കാൻ ചെയ്യാൻ ഡോക്ടർ നിർദേശിച്ചു.ആശുപത്രിയിലെത്തിച്ചു സ്കാൻ ചെയ്തപ്പോൾ അതാ കള്ളന്റെ വയറിന്റെ ഒത്ത നടുക്ക് തിളങ്ങുന്ന സ്വർണമാല! കള്ളനെ കയ്യോടെ തിരികെ സ്റ്റേഷനിലെത്തിച്ചു. വയറിളക്കാൻ മരുന്നും നൽകി. സ്റ്റേഷനിലെ ശുചിമുറിയിലെ ക്ലോസെറ്റിൽ അരിപ്പ വച്ചശേഷം മാലമോഷ്ടാവിനെ ഉള്ളിലാക്കി. 10 മിനിറ്റിനുള്ളിൽ മാല പുറത്തെടുത്തു. ക്ലോസെറ്റും അരിപ്പയും ശുചിമുറിയും കഴുകി വൃത്തിയാക്കിയശേഷം മാത്രമാണു മോഷ്ടാവിനെ പുറത്തിറക്കിയത്.