തൊണ്ടിമുതലായ 75 സെന്റീമീറ്ററുള്ള ജട്ടി കോടതിയിലെത്തിയപ്പോൾ ചുരുങ്ങി 40 സെന്റീമീറ്ററായി!
ലഹരിമരുന്നു കേസിൽ പ്രതിയായ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്‌ത്രം മാറ്റിയെന്ന കേസിൽ കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനെതിരെ കുറ്റപത്രം സമർപ്പിച്ചത് മുൻ ഡിജിപി ടി.പി. സെൻകുമാറിന്റെ നിർദേശ പ്രകാരമായിരുന്നു. സെൻകുമാർ ദക്ഷിണ മേഖലാ ഐജിയായിരുന്ന നാളുകൾ. 1990ലായിരുന്നു കേസിനാസ്പദമായ സംഭവം. അടിവസ്ത്രത്തിൽ ഹഷീഷ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചതിന് ഓസ്ട്രേലിയൻ പൗരൻ തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായി. 10 വർഷം തടവിനു പ്രതിയെ ജില്ലാ കോടതി ശിക്ഷിച്ചു.
കോടതിയിൽ വിചാരണ നടക്കുമ്പോൾ തങ്ങൾ ഒരു ‘ബോംബ്’ വച്ചിട്ടുണ്ടെന്നും കോടതിയിൽ പൊട്ടുമെന്നും പ്രതിഭാഗവുമായി ബന്ധപ്പെട്ട ചിലർ അന്വേഷണ ഉദ്യോഗസ്ഥരോടു വീമ്പിളക്കിയിരുന്നു. പ്രധാന തെളിവായ അടിവസ്ത്രം പ്രതിക്കു ചേരുന്നതു തന്നെയല്ലേ എന്ന ചോദ്യം വിചാരണയ്ക്കിടെ ഉയർന്നിരുന്നു. അടിവസ്ത്രം ധരിപ്പിച്ചു നോക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ശിക്ഷയ്ക്കെതിരെ പ്രതി ഹൈക്കോടതിയിൽ അപ്പീൽ നൽകി.
പ്രധാന തെളിവായ അടിവസ്ത്രം പ്രതിക്കു ചേരുന്നതല്ല എന്ന പ്രതിഭാഗത്തിന്റെ വാദം പൂർണമായും ശരിവച്ച ഹൈക്കോടതി പ്രതിയെ വിട്ടയച്ചു. ഓസ്ട്രേലിയൻ സ്വദേശിയെ അറസ്റ്റ് ചെയ്തപ്പോൾ രേഖകളിൽ 75 സെന്റീമീറ്ററുണ്ടായിരുന്ന അടിവസ്ത്രം, പിന്നീട് കോടതിയിലെത്തിയപ്പോൾ 40 സെന്റീമീറ്ററായി ചുരുങ്ങിയത്രേ! ഹൈക്കോടതി വിട്ടയച്ചതിനെ തുടർന്നു പ്രതി പിന്നീട് ഓസ്ട്രേലിയയിലേക്കു കടന്നു.
ഇതിനിടെ ഇൗ കേസിലെ കൂട്ടുപ്രതി തിരുവനന്തപുരത്ത് ഹഷീഷ് കടത്തിയതിന് അറസ്റ്റിലായി. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണു കൈക്കൂലി നൽകി അടിവസ്‌ത്രം മാറ്റി ശിക്ഷയിൽ നിന്ന് ഓസ്ട്രേലിയക്കാരനായ പ്രതിയെ രക്ഷിച്ച വിവരം ഇയാൾ പൊലീസിനോടു വെളിപ്പെടുത്തിയത്. തൊണ്ടി മാറ്റിയതു സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരം പുറത്തു വന്നത് അപ്പോഴാണ്. ഈ വിവരങ്ങൾ ഇന്റർപോൾ സംസ്‌ഥാന ഡിജിപിക്കു കൈമാറിയതിനെ തുടർന്നാണു 11 വർഷങ്ങൾക്കു ശേഷം പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
കഥയിങ്ങനെ!
ലഹരിമരുന്നു കേസിൽ പ്രതിഭാഗം അഭിഭാഷകയുടെ ജൂനിയറായി പ്രാക്‌ടീസ് ചെയ്യുകയായിരുന്നു അന്ന് കേരള രാഷ്ട്രീയത്തിലെ നേതാവ്. കോടതിയിൽ തെളിവുകൾ സൂക്ഷിക്കുന്ന മുറിയിൽ നിന്നു പ്രതിയുടെ അടിവസ്‌ത്രം അഭിഭാഷകൻകൂടിയായി നേതാവ് വാങ്ങിക്കൊണ്ടുപോകുകയും നാലുമാസം കഴിഞ്ഞു കോടതി ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് തിരികെ ഏൽപിക്കുകയും ചെയ്‌തത്. കൊണ്ടുപോയപ്പോഴും തിരികെ ഏൽപിച്ചപ്പോഴും തൊണ്ടി റജിസ്‌റ്ററിൽ ഒപ്പിട്ടതാണു രാഷ്ട്രീയ നേതാവിനെതിരെ തെളിവായി അന്വേഷണ ഉദ്യോഗസ്‌ഥർ കണ്ടെത്തിയത്. തുടർന്നു കോടതിയിലെ തൊണ്ടി ക്ലാർക്കിനെ ഒന്നാം പ്രതിയാക്കിയും രാഷ്ട്രീയ നേതാവിനെ രണ്ടാം പ്രതിയാക്കിയും കുറ്റപത്രം നൽകി.