കാക്കനാട് ജയിലിൽ ഫോൺ ഉപയോഗിച്ച കേസിൽ ഇടപ്പള്ളി സ്വദേശി വിഷ്ണുവിനെ പ്രതിചേർത്തു. വിഷ്ണുവും ജിൻസനുമടക്കമുള്ളവർ ഗൂഢാലോചന നടത്തിയാണ് പൾസർ സുനിക്ക് ഫോൺ എത്തിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. എഫ്ഐആറിന്റെ പകർപ്പ് മനോരമന്യൂസിന് ലഭിച്ചു.
അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്റെ മൊഴിയെടുക്കും. കാക്കനാട് ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് പൾസർ സുനിക്കും അഞ്ചു സഹതടവുകാർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു.
എന്നാൽ ജയിൽ സൂപ്രണ്ട് ആദ്യം നൽകിയ റിപ്പോർട്ടിൽ ഫോൺ ജയിലിലേക്ക് കടത്തിയ ഇടപ്പള്ളി സ്വദേശി വിഷ്ണുവിൻറെ പേരില്ലായിരുന്നു. കഴിഞ്ഞദിവസം ഈ പേരുൾപ്പെടുത്തി നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ വിഷ്ണുവിനെയും പ്രതിചേർത്തു.
ഇവരെക്കൂടാതെ കോട്ടയം സ്വദേശി വിപിൻലാൽ, പത്തനംതിട്ട സ്വദേശി സുനിൽകുമാർ, ജിൻസൺ, രാമമംഗലം സ്വദേശി സനൽ പി. മാത്യു, ഏലൂർ സ്വദേശി മഹേഷ് എന്നിവരാണ് പ്രതികൾ. വിഷ്ണു മറൈൻഡ്രൈവിലെ കടയിൽ നിന്ന് വാങ്ങിയ ഷൂസ് മുറിച്ച് മൊബൈൽ ഫോണും സിം കാർഡും അതിനുള്ളിൽ വച്ച് ജയിലിലേക്ക് കടത്തിയെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ ജിൻസൺ, സനൽ, മഹേഷ്, സുനിൽ എന്നിവർ ഗൂഢാലോചന നടത്തി ഫോൺ കടത്താൻ കൂട്ടുനിന്നുവെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്. അതേസമയും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൻറെ ഭാഗമായി സരിത നായരുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻറെ മൊഴിയെടുക്കും.
മാവേലിക്കര കോടതിയിൽ പൾസർ സുനിക്ക് കീഴടങ്ങൻ സഹായം അഭ്യർഥിച്ച് രണ്ടുപേർ തന്നെ കണ്ടുവെന്നും മാഡത്തോട് ചോദിച്ച് തീരുമാനം പറയാം എന്ന് പറഞ്ഞ് ഇവർ മടങ്ങിയെന്നും ഫെനി പറഞ്ഞിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ഫെനിയുടെ മൊഴിയെടുക്കുക.