മഴക്കാലം മുതലെടുത്ത് ഇടുക്കിയിൽ മോഷ്ടാക്കൾ വിലസുന്നു. വണ്ടിപ്പെരിയാറിൽ വീട്ടുകാരെ ആക്രമിച്ച് മൂന്ന് പവൻ കവർന്നു. മോഷണത്തിന് പിന്നിൽ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിൽ നിന്നുള്ളവരെന്ന് സംശയം.
വണ്ടിപ്പെരിയാർ ടൗണിലെ പ്രകാശ് ഹോട്ടൽ ഉടമ പ്രകാശൻ പിള്ളയുടെ വികാസ് നഗറിലെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീടിന്റെ മുൻവാതിൽ കമ്പിപാര ഉപയോഗിച്ച് കുത്തി തുറന്ന് നാല് മോഷ്ടാക്കളാണ് അകത്തു കയറിയത്. പ്രകാശൻപിള്ളയും ഭാര്യയും അമ്മയും വീട്ടുലുണ്ടായിരുന്നു. അമ്മ ചന്ദ്രമതിയുടെ മുറിയിലാണ് മോഷ്ടാക്കൾ ആദ്യം എത്തിയത്. അലമാരയെല്ലാം പരിശോധിച്ചതിനുശേഷം ചന്ദ്രമതിയുടെ കഴുത്തിലെ മാലയും, കയ്യിലെ വളയും ഊരിയെടുക്കാൻ ശ്രമിച്ചു. ചന്ദ്രമതി ബഹളംവച്ചതോടെ വായിൽ തുണി തിരുകി. ഇതിനിടെ ശബ്ദംകേട്ട് പ്രകാശൻ പിള്ളയും ഭാര്യയും എഴുന്നേറ്റു. മോഷ്ടാക്കളെ പിടികൂടാൻ ശ്രമിച്ച പ്രകാശൻപിള്ളയെ മുഖത്തിടിച്ചു വീഴ്ത്തി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാക്കൾ പ്രകാശൻ പിള്ളയുടെ ഭാര്യ പത്മകുമാരിയുടെ കഴുത്തിലെ മാലപൊട്ടിക്കാനും ശ്രമിച്ചു. ബലപ്രയോഗത്തിനൊടുവിൽ പത്മകുമാരിയെ ചവുട്ടി വീഴ്ത്തി മാലകൈക്കലാക്കിയ ശേഷമാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്.
സംഭവം അറിഞ്ഞ് പോലീസ് ഉടൻ തന്നെ സ്ഥലതെത്തി. പരിസരത്ത് പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമത്തിൽ നിന്ന് മോഷ്ടാക്കൾ ജില്ലയിൽ എത്തിയിട്ടുണ്ട് ഇവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ഒരുമാസത്തിനിടെ തൊടുപുഴ, അടിമാലി മേഖലയിലും മോഷണങ്ങൾ നടന്നിരുന്നു. സംഭവത്തെ തുടർന്ന് രാത്രികാല റോന്തും പരിശോധനയും പൊലീസ് കർശനമാക്കി.