പാനമ കപ്പലിടിച്ച് കൊച്ചിയിൽ മൽസ്യത്തൊഴിലാളികൾ മരിച്ച കേസില്‍ കപ്പിത്താനടക്കം മൂന്നുപേർ റിമാന്‍ഡിൽ. വിദേശപൗരൻമാരായ പ്രതികളെ കാക്കനാട് ജയിലിലേക്ക് മാറ്റി. കപ്പല്‍ അപകടം സംബന്ധിച്ച കേസ് ഈ മാസം പത്താം തീയതി ഹൈക്കോടതി വീണ്ടും പരിഗണിക്കും.
ആംബർ എല്ലിന്റെ കപ്പിത്താൻ ജോർജിനാകിസ്അയാനിസ്, സെക്കൻഡ് ഓഫിസർ ഗാലനോസ് അത്തനാസിയോസ്, ജീവനക്കാരൻ സെവാന എന്നിവരെയാണ് റിമാന്‍ഡ് ചെയ്തതത്. മനപൂർവമല്ല അപകടമുണ്ടാക്കിയതെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്ന സാഹചര്യത്തിൽ ജാമ്യം നൽകണമെന്നും പ്രതിഭാഗം വാദിച്ചു. കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പ്രതികളെ കസ്റ്റഡിയിൽ വേണ്ടിവരുമെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി മൂന്നു പേരെയും പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അപകടത്തിന് ശേഷം പുറംകടലിൽ നങ്കൂരമിട്ടിരുന്ന കപ്പലിൽ നിന്ന് ഇന്നലെ രാത്രിയാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്.കാർമൽ മാതായെന്ന മൽസ്യ ബന്ധനബോട്ടിൽ കഴിഞ്ഞ മാസം പതിനൊന്നിന് പുലർച്ചെയാണ് ചരക്കുകപ്പലായ ആംബർ എൽ ഇടിച്ചത്. അപകടത്തിൽ രണ്ടുപേർ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്തിരുന്നു.