സ്ത്രീകളുടെ രഹസ്യരോഗങ്ങൾക്ക് ചികിൽസ എന്ന് പരസ്യം നൽകി വ്യാജ ഡോക്ടർ ദമ്പതികളുടെ തട്ടിപ്പ്. ഇതിന്റെ പേരില്‍ പരിശോധന നടത്തുന്ന ദമ്പതികളെ മലപ്പുറം കോട്ടക്കലില്‍ നിന്ന് പിടികൂടി. ഇവരുടെ ക്ലീനിക്കില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ബംഗാൾ സ്വദേശികളായ ഇരുവരും വ്യാജ ചികിൽസാ സംവിധാനങ്ങളുമായി വലയിലായത്.
മലപ്പുറത്തെ ആരോഗ്യവകുപ്പ് ജീവനക്കാരിയാണ് രഹസ്യരോഗത്തിന് ചികിൽസ തേടിയെത്തിയത്. വ്യാജ ഡോക്ടർ ബംഗാൾ സ്വദേശി ബസവാ റോയിയുടെ ഭാര്യയാണ് പെൺകുട്ടിയെ പരിശോധിച്ചത്. തൊട്ടുപിന്നാലെ ചികിൽസാകേന്ദ്രത്തിൽ ആരോഗ്യ ഉദ്യോഗസ്ഥർ പരിശോധന നടത്തി. മുറിവുളള ഭാഗങ്ങളിൽ പരിശോധന നടത്തുന്നതിന് പുരട്ടാൻ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഗ്രീസും കണ്ടെത്തി.
അലോപ്പതി മരുന്നുകളുടെ ശേഖരവും കണ്ടെത്തി. ശസ്ത്രക്രീയ ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. ആരോഗ്യ സംഘത്തിന്റെ സാന്നിധ്യം മനസിലാക്കി വ്യാജ ഡോക്ടർ ബസവ റോയ് രക്ഷപ്പെട്ടു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എ. ഷിബുലാൽ, ഡോ. ഹഫ്സൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.