ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തിയെടുത്ത ശേഷം ഓൺലൈൻ ഷോപ്പിങ് നടത്തി തട്ടിപ്പ്. കണ്ണൂർ സൈബർ സെല്ലിനു കഴിഞ്ഞ മൂന്നു ദിവസത്തിനകം ലഭിച്ച നാലു പരാതികളിലായി ഒരു ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടു. കൂടുതൽ പേർ തട്ടിപ്പിനിരയായതായി സൂചനയുണ്ട്. പരിയാരത്തെ ഒരു വനിതാ ഡോക്ടർ, ചക്കരക്കല്ലിലെ വീട്ടമ്മ, മട്ടന്നൂർ സ്വദേശിയായ ഒരാൾ, തലശ്ശേരിയിലെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്നിവർക്കാണു പണം നഷ്ടപ്പെട്ടത്.
ആധാറും ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധിപ്പിക്കാനെന്ന പേരിൽ ഫോണിലൂടെ വൺടൈം പാസ്‌വേഡ് ചോർത്തിയെടുത്താണു തട്ടിപ്പു നടത്തുന്നത്. തട്ടിപ്പിനിരയായവരുടെ ബാങ്ക് അക്കൗണ്ട് നമ്പറടക്കമുള്ള വിവരങ്ങൾ തട്ടിപ്പുകാർക്കു ലഭിച്ചതെങ്ങനെയന്നതു ദുരൂഹതയുയർത്തുന്നു. അക്കൗണ്ട് ഉള്ള ബാങ്കിൽ നിന്നാണെന്നും റിസർവ് ബാങ്കിൽ നിന്നാണെന്നും പറഞ്ഞു നല്ല മലയാളത്തിലാണു ഫോൺ വിളികളെത്തിയത്. ഫോൺവിളികൾ നടത്തിയതു ജാർഖണ്ഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നാണെന്നു സൈബർ സെല്ലിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ, ആരാണ് ഓൺലൈൻ ഷോപ്പിങ് നടത്തിയതെന്നു വ്യക്തമായിട്ടില്ല.
നഷ്ടപ്പെട്ടത് ഒരു ലക്ഷത്തിലധികം രൂപ
പരിയാരത്തെ വനിതാ ഡോക്ടർക്ക് 39,000 രൂപയാണു നഷ്ടമായത്. ഡോക്ടർക്ക് അക്കൗണ്ടുള്ള ബാങ്കിൽ നിന്നാണെന്നും ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്നും പറഞ്ഞാണു തുടങ്ങിയത്. അക്കൗണ്ട് നമ്പറടക്കമുള്ള വിശദാംശങ്ങളും ഫോൺ വിളിച്ചവർ വ്യക്തമായി പറഞ്ഞു. അക്കൗണ്ട് എടുത്ത ശാഖയിൽ തന്നെ പോയി ആധാറുമായി ബന്ധിപ്പിക്കാമെന്നും അതു ബുദ്ധിമുട്ടാണെങ്കിൽ ഫോണിൽ ഇപ്പോൾ വരുന്ന വൺടൈം പാസ്‌വേഡ് പറഞ്ഞു തന്നാൽ മതിയെന്നും അവർ അറിയിച്ചു. തുടർന്ന്, ദൂരെയുള്ള ബാങ്ക് ശാഖയിൽ പോകാനുള്ള ബുദ്ധിമുട്ടോർത്ത്, പാസ്‌വേഡിനു വനിതാ ഡോക്ടർ സമ്മതം മൂളുകയായിരുന്നു. ഫോണിൽ ലഭിച്ച പാസ്‌വേഡ് പറഞ്ഞു കൊടുത്തു നിമിഷങ്ങൾക്കകം തന്നെ അക്കൗണ്ടിൽ നിന്നു തുക നഷ്ടപ്പെട്ടു. മട്ടന്നൂർ സ്വദേശിക്കു രണ്ടു തവണയായി 29,000 രൂപയാണു നഷ്ടപ്പെട്ടത്. രണ്ടു തവണയും പാസ്‌വേഡ് പറഞ്ഞു കൊടുക്കുകയായിരുന്നു. ഒരു തവണ ചെയ്തതു ശരിയായിട്ടില്ലെന്നു പറഞ്ഞാണു വീണ്ടും വിളിച്ചത്. തലശ്ശേരി കോടതിയിലെ ഒരു ഉദ്യോഗസ്ഥനു 19,900 രൂപ വീതം രണ്ടു തവണ നഷ്ടപ്പെട്ടു. ചക്കരക്കല്ലിലെ വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്നു നഷ്ടപ്പെട്ടത് 19,500 രൂപയാണ്. റിസർവ് ബാങ്കിൽ നിന്നു വിളിക്കുന്നുവെന്നാണ് ഇവരോടു പറഞ്ഞത്.
തട്ടിപ്പുകാരുടെ കൈയിൽ വ്യക്തമായ വിവരങ്ങൾ
അക്കൗണ്ട് ഉടമയുടെ വ്യക്തിപരമായ വിവരങ്ങളും അക്കൗണ്ടിലെ തുകയും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ വച്ചാണ് തട്ടിപ്പുകാർ ഫോൺ ചെയ്യുന്നതെന്നു പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ, തട്ടിപ്പുകാർ ഓൺലൈൻ ഷോപ്പിങ്ങിലൂടെ വാങ്ങിയ സാധനങ്ങൾ ഏതു മേൽവിലാസത്തിലേക്കാണെത്തുന്നതെന്നു കണ്ടുപിടിക്കുക പ്രയാസമാണെന്നു പൊലീസ് അറിയിച്ചു.
തട്ടിപ്പിൽ പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്:
∙ ബാങ്കുകളോ റിസർവ് ബാങ്കോ ഒരിക്കലും ഇടപാടുകാരെ വിളിച്ച് വൺടൈം പാസ്‌വേഡ് അടക്കം ഇടപാടുകാരുടെ വ്യക്തിപരവും രഹസ്യസ്വഭാവമുള്ളതുമായ വിവരങ്ങൾ ചോദിക്കില്ല. ഇത്തരം ഫോൺ വിളികൾ വന്നാൽ, തട്ടിപ്പായിരിക്കുമെന്നു സംശയിക്കാം.
∙ അക്കൗണ്ട്, ഇടപാട് തുടങ്ങിയവ സംബന്ധിച്ചുള്ള കാര്യങ്ങൾക്കു ബാങ്കിൽ നിന്നാണു വിളിക്കുന്നുതെന്നു പറഞ്ഞാൽ, സംസാരം തുടരരുത്. ബാങ്കിലേക്കു വിളിച്ച് ആധികാരികത ഉറപ്പുവരുത്തുക.
∙ ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട വൺടൈം പാസ്‌വേഡ് മറ്റുള്ളവരുമായി ഒരിക്കലും പങ്കുവയ്ക്കരുത്.
∙ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ കഴിവതും വ്യക്തിപരമായി തന്നെ സൂക്ഷിക്കുക. അക്കൗണ്ട് നമ്പർ, നെറ്റ് ബാങ്കിങ് പാസ്‌വേഡ് തുടങ്ങിയവ കൈമാറാതിരിക്കുക.