സ്കോട്ലൻഡിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഫാ.മാർട്ടിൻ സേവ്യർ വാഴച്ചിറയുടെ മൃതദേഹം വീണ്ടും വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കും. മരണകാരണം സംബന്ധിച്ചു വ്യക്തത വരാത്തതിനെ തുടർന്നാണു ആന്തരാവയവങ്ങളുടെ പരിശോധന ഉൾപ്പെടെ തിങ്കളാഴ്ച വീണ്ടും നടത്തുക.
എഡിൻബറ സിറ്റി മോർച്ചറിയിൽ വ്യാഴാഴ്ച മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തിരുന്നു. എന്നാൽ മരണകാരണം സംബന്ധിച്ചു വ്യക്തതയുണ്ടായില്ല. അതോടെയാണ് മൃതദേഹം വീണ്ടും വിദഗ്ധ പരിശോധന നടത്താന്‍ തീരുമാനിച്ചത്. വീണ്ടും പോസ്റ്റുമോർട്ടം നടത്തുന്നതിനു തുല്യമായ പരിശോധനയാണിത്. ഫാ.മാർട്ടിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ലോക്കൽ പൊലീസിൽ നിന്നു സിഐഡി ഏറ്റെടുത്തിരുന്നു. സിഐഡി ഉദ്യോഗസ്ഥരുടെ അന്വേഷണത്തിനു വേണ്ടിയാണു വീണ്ടും പരിശോധന നടത്തുന്നത്. ഫാ.മാർട്ടിന്റെ മൃതദേഹം ആറുദിവസത്തിനകം ജന്മദേശമായ പുളിങ്കുന്നിൽ എത്തിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള രേഖകൾ എല്ലാം തയാറായി. തിങ്കളാഴ്ചത്തെ പുനപരിശോധന മാത്രമാണു ബാക്കിയുള്ളത്. മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ചശേഷം ഫാ.മാർട്ടിൻ സഹവികാരിയായി സേവനം ചെയ്ത ചെത്തിപ്പുഴ തിരുഹൃദയ ഇടവകയിൽ സംസ്കരിക്കും.