ഒന്നരമാസത്തോളം പൊലീസിനെ വട്ടംചുറ്റിച്ച കുപ്രസിദ്ധ മോഷ്ടാവു കിഴാറുർ കുറ്റിയാണിക്കാട് സ്വദേശി മണികണ്ഠൻ(28)നെ നാഗർകോവിലിലെ കോളനിയിൽ നിന്നു കേരള, തമിഴ്നാട് പൊലിസുകാരടങ്ങുന്ന സംയുക്തസംഘം പിടികൂടി. ഒന്നരമാസത്തിനുള്ളിൽ പാറശാല, നെയ്യാറ്റിൻകര, ഉദിയൻകുളങ്ങര, അമരവിള, മാർത്താണ്ഡം, തക്കല, ബാലരാമപുരം, നാഗർകോവിൽ എന്നിവിടങ്ങളിലെ ദേശീയപാതയ്ക്കരുകിലുള്ള എഴുപതോളം കടകളിൽ മോഷണ പരമ്പരതന്നെ നടത്തിയ ആളാണു മണികണ്ഠനെന്നു പൊലീസ് പറഞ്ഞു.
ഒറ്റയ്ക്കെത്തി കടകളുടെ മേൽക്കൂര പൊളിച്ചു തട്ടിലൂടെ തുരന്നു താഴെയെത്തിയായിരുന്നു മോഷണങ്ങളെല്ലാം. ഒരാഴ്ച മുമ്പ് അമരവിളയിൽ നടന്ന മോഷണപരമ്പരകളിൽപെട്ട ബേക്കറിയിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ മണികണ്ഠൻെറ ചിത്രം പതിഞ്ഞതാണു പിടികൂടാൻ സഹായകമായത്.
പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളുടെ ഫോൺ നമ്പർ പരിശോധിച്ചപ്പോൾ എതാനും മാസങ്ങൾക്കു മുമ്പു ജയിലിൽ കഴിയവേ പരിചയപ്പെട്ട മലയിൻകിഴ് പഞ്ചായത്തിലെ ഒരു വാർഡ് അംഗത്തെ ഫോണിൽ വിളിച്ചു നാഗർകോവിലിൽ ഹോട്ടൽ പണിക്കു കയറിയതായി വിവരം ലഭിച്ചു. ഇതോടെ പൊലീസ് തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
ഇതിനിടെ ഉദിയൻകുളങ്ങരയിലെ കടയിൽ നിന്ന് അപഹരിച്ച മൊബൈൽഫോണിൽ നാഗർകോവിൽ സ്വദേശിയായ സ്ത്രീയുടെ പേരിലുള്ള സിംകാർഡ് ഉപയോഗിക്കുന്നതായി കണ്ടെത്തി. തുടർന്നു നടന്ന അന്വേഷണത്തിൽ സിംകാർഡിൻെറ ഉടമയായ സ്ത്രീ നേരത്തെ മരിച്ചതാണെന്നും ഇവരുടെ നാലു മക്കളും മോഷണകേസുകളിൽ ജയിലിലാണെന്നും പൊലീസ് മനസിലാക്കി.
ഇതിൽ ഒരാളുടെ ഭാര്യക്കൊപ്പം അടുത്തിടെ മലയാളിയായ യുവാവു താമസിക്കുന്നെന്നും വിവരം ലഭിച്ചു. തുടർന്നു തമിഴ്നാട് പൊലീസിനെ അറിയിച്ചു നാഗർകോവിലിനു സമീപത്തുള്ള കോളനിയിൽ നിന്നു മണികണ്ഠനെ പിടികൂടുകയായിരുന്നു. മോഷണങ്ങൾ കൂടുതലും കന്യാകുമാരി ജില്ലയിലായതിനാൽ പ്രതി ഇപ്പോൾ തക്കല പൊലീസിൻെറ കസ്റ്റഡിയിലാണ്.
നെയ്യാറ്റിൻകര ഡിവൈഎസ്പി ഹരികുമാർ, പാറശാല സിഐ. ബിനു, എസ്ഐ. എസ്.ബി. പ്രവിൺ, ഷാഡോ ടീം അംഗങ്ങളായ പ്രവിൺ, പോൾവിൻ, അജിത്ത്, കൃഷ്ണകുമാർ എന്നിവരടങ്ങുന്ന സംഘമാണു മോഷ്ടാവിനെ പിടികൂടിയത്. തമിഴ്നാട് പൊലീസിൻെറ അന്വേഷണത്തിനു ശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നു പൊലീസ് അറിയിച്ചു.