പാലക്കാട് പട്ടാമ്പിയില്‍ യുവതികളെ പ്രണയംനടിച്ച് ചതിയില്‍വീഴ്ത്തി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കുഴൽമന്ദം സ്വദേശി മുഹമ്മദ് നസീറാണ് പട്ടാമ്പി പൊലീസിന്റെ പിടിയിലായത്. വ്യാജ പേരുകളിൽ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ചായിരുന്നു പ്രതിയുടെ തട്ടിപ്പ്.
ആദർശ്, ബാബുരാജ് തുടങ്ങിയ വിവിധ പേരുകളിൽ ആണ് ഇയാൾ സ്ത്രീകളെ പരിചയപ്പെട്ടിരുന്നത്. ഷിപ്പിൽ ക്യാപ്റ്റൻ ആണെന്നും കോടീശ്വരനാണെന്നും ഇയാൾ ആളുകളെ പറഞ്ഞു വിശ്വസിപ്പിക്കും. ഇതിനായി ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി. കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ തനിക്കു വൻ സ്വാധീനം ഉണ്ടെന്നും നിരവധി കാര്യങ്ങൾ നടത്തി തരാമെന്നും പല സ്ത്രീകളെയും ഇയാൾ പറഞ്ഞു വിശ്വസിപ്പിച്ചു. സാമ്പത്തിക ഭദ്രതയുള്ള വീടുകളിലെ വിദ്യാസമ്പന്നരായ യുവതികളാണ് ഇയാളുടെ തട്ടിപ്പിന് കൂടുതലും ഇരയായിട്ടുള്ളത്. രാജകുടുംബാംഗം ആണെന്ന് തെറ്റിദ്ധരിപ്പിച്ചു ചിലയിടത്ത് വിവാഹാഭ്യർത്ഥനയും നടത്തിയിരുന്ന ഇയാളെ തന്ത്രപരമായാണ് പാലക്കാട് നൂറണിയിൽ വെച്ച് പോലീസ് പിടികൂടിയത്.
കൂടുതൽ പേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പട്ടാമ്പി സിഐ പി.എസ് സുരേഷ്, എസ്ഐമാരായ കൃഷ്ണൻകുട്ടി, സത്യൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.