ഫാദര്‍ മാർട്ടിൻ സേവ്യർ വാഴച്ചിറ മരിച്ച കേസിന്‍റെ അന്വേഷണം സ്കോട്‌ലൻഡ് സിഐഡി ഏറ്റെടുത്തു. കുട്ടനാടുകാരനായ യുവ വൈദികന്‍ കഴിഞ്ഞ ഇരുപത്തിനാലിനാണ് എഡിന്‍ബറയില്‍ മരിച്ചത്. സിഐഡി ഏറ്റെടുത്തതോടെ മരണം കൊലപാതകമാണോ എന്ന സംശയം ബലപ്പെടുകയാണ്.
കഴിഞ്ഞ ഇരുപത്തിയൊന്നിനാണ് സ്കോട്ന്‍ഡിലെ എഡിന്‍ബറയില്‍ യുവ വൈദികന്‍ മാര്‍ട്ടിന്‍ സേവ്യറെ കാണാതായത്. തുടര്‍ന്ന് മൂന്നു ദിവസത്തിനുശേഷം പള്ളിയില്‍ നിന്നും മുപ്പതുകിലോമീറ്റര്‍ അകലെ കടല്‍ത്തീരത്തുനിന്ന് മൃതദേഹം ലഭിച്ചു. മരണകാരണം എന്തെന്ന് സ്കോട്‍ലന്‍ഡ് പൊലീസ് വ്യക്തമാക്കിയിരുന്നില്ല. സാധാരണ രണ്ടുമുതൽ 10 പ്രവൃത്തിദിനങ്ങൾക്കുള്ളിലാണു സ്കോട്‍ലന്‍ഡില്‍ പോസ്റ്റുമോർട്ടം നടപടികള്‍ പൂര്‍ത്തിയാക്കുക. സഭയുടെ ഇടപെടലിനെ തുടര്‍ന്ന് നാലാം ദിവസം എഡിൻബറ സിറ്റി മോർച്ചറിയിൽ പോസ്റ്റുമോര്‍ട്ടം നടന്നു. ഇതിനിടയിലാണ് നിലവിൽ ക്രിസ്റ്റഫിൻ ലോക്കൽ പൊലീസ് അന്വേഷിച്ചിരുന്ന കേസ് വിദഗ്ധ കുറ്റാന്വേഷണസംഘമായ സിഐഡിക്കു കൈമാറിയത്. ഫാ.മാർട്ടിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്. കൊലപാതകം പോലുള്ള ഗുരുതരമായ കേസാണു സാധാരണ ഇവിടുത്തെ ലോക്കൽ പൊലീസ് സിഐഡിക്കു കൈമാറുക. പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടു വന്നാൽ മാത്രമെ മരണകാരണം വ്യക്തമാകൂ. ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തിയില്ലെങ്കിൽ മൃതദേഹം അധികം വൈകാതെ നാട്ടിലെത്തിക്കും. കേസുമായി ബന്ധപ്പെട്ട നടപടികൾക്കു ബന്ധുക്കളും സിഎംഐ സഭയും ചുമതലപ്പെടുത്തിയിരിക്കുന്ന ഫാ.ടെബിൻ പുത്തൻപുരയ്ക്കൽ ഉൾപ്പെടെയുള്ളവർ തുടർനടപടികൾക്കായി സ്ഥലത്തുണ്ട്.