ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് മാര്‍പ്പാപ്പയുടെ ഉപദേശകന്‍ അവധിയില്‍ പ്രവേശിച്ചു. വത്തിക്കാനിലെ മൂന്നാമത്തെ ഉന്നതപദവി വഹിക്കുന്ന കര്‍ദിനാള്‍ ജോര്‍ജ് പെല്‍ ആണ് അവധിയെടുക്കുന്നതായി അറിയിച്ചത്. ജൂലൈ 18ന് നേരിട്ട് ഹാജരാകാന്‍ കര്‍ദിനാളിനോട് ഒാസ്ട്രേലിയയിലെ കോടതി നിര്‍ദേശിച്ചു.
സിഡ്നി, മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെതിരെ നിരവധി ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഒന്നിലേറെ പരാതിക്കാരുണ്ടെന്ന് ഒാസ്ട്രേലിയന്‍ പൊലീസ് അറിയിച്ചു. വത്തിക്കാനിലെ അധികാരശ്രേണിയില്‍ മൂന്നാം സ്ഥാനക്കാരനായ കര്‍ദിനാള്‍ പെല്ലിനെതിരായ കേസ് സഭയ്ക്ക് ക്ഷീണമായി. ഒാസ്ട്രേലിയന്‍ നിയമ വ്യവസ്ഥയെ മാനിക്കുന്നെന്ന് വത്തിക്കാന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഒാസ്ട്രേലിയയിലേക്ക് മടങ്ങാനും നിയമനടപടികള്‍ പൂര്‍ത്തീകരിക്കാനും സഭാ നേതൃത്വം കര്‍ദിനാള്‍ പെല്ലിനോട് നിര്‍ദേശിച്ചു. ഇതെ തുടര്‍ന്ന് അദ്ദേഹം അവധിയില്‍ പ്രവേശിച്ചു. കേസില്‍ താന്‍ നിരപരാധിയാണെന്നും കാലങ്ങളായി തന്നെ വ്യക്തിഹത്യ ചെയ്യുകയാണെന്നും കര്‍ദിനാള്‍ പറഞ്ഞു.
രാജ്യത്ത് മടങ്ങിയെത്തി നിയമനടപടികളോട് സഹകരിക്കണമെന്ന് നേരത്തെ ഒാസ്ട്രേലിയന്‍ സെനറ്റ് കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനോട് ആവശ്യപ്പെട്ടിരുന്നു. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നറിയിച്ചതിനെ തുടര്‍ന്ന് ഒാസ്ട്രേലിയന്‍ പൊലീസ് വത്തിക്കാനിലെത്തി അദ്ദേഹത്തെ ചോദ്യം ചെയ്തു. പുരോഹിതരുടെ ലൈംഗിക കുറ്റകൃത്യങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ആവര്‍ത്തിക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് അടുത്ത ഉപദേശകന്‍ തന്നെ കുറ്റാരോപിതനായത് വന്‍ തിരിച്ചടിയായി.