കൊച്ചി മെട്രോ നിർമാണത്തിനിടെ ലഭിച്ച നിധിയെന്ന പേരിൽ തട്ടിപ്പ് നടത്തിയ മൂന്നംഗ സംഘത്തെ കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടി. വ്യാജ സ്വർണ നായണയങ്ങൾ കാണിച്ച് തട്ടിപ്പ് നടത്തിയ മഹാരാഷ്ട്ര സ്വദേശികളാണ് പിടിയിലായത്.
മെട്രോ നിർമാണത്തിനിടെ ലഭിച്ച സ്വർണനാണയങ്ങൾ എന്ന പേരിലായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. മഹാരാഷ്ട്ര സ്വദേശികളായ അശോക് മോഹൻലാൽ, ശംഭു കിഷൻ ശർമ, രശ്മി എന്നിവരാണ് പിടിയിലായത്. മികച്ച സാമ്പത്തിക ശേഷിയുള്ളവരെ സ്വാധീനിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. സാംപിളായി കാണിച്ചിരുന്നത് നാലോ അഞ്ചോ യഥാർഥ നാണയങ്ങളായിരുന്നു. ആയിരത്തി അഞ്ഞൂറിലധികം നാണയങ്ങളാണ് ഇവർ വ്യാജമായി നിർമിച്ചെടുത്ത്ത്. ഇരുപത് ലക്ഷമാണ് വിലയായി ചോദിച്ചത്. കോട്ടയം സ്വദേശിയായ വ്യക്തിയെ തട്ടിപ്പിന് ഇരയാക്കാൻ ശ്രമിച്ചപ്പോഴാണ് സംഘം പിടിയിലായത്.
സമാനമായ രീതിയിൽ മറ്റിടങ്ങളിലും ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.