പട്ന∙ അനുവാദമില്ലാതെ മാങ്ങ പറിച്ചതിന് എട്ടു വയസുകാരിയെ തോട്ടമുടമ ക്രൂരമായി മര്‍ദിച്ചുകൊന്നു. നേപ്പാളിനോടുചേർന്ന ബിഹാറിലെ അരാരിയ ജില്ലയിലാണു ദാരുണ സംഭവം. ഇബ്രാഹിം സഫിയുടെ മകൾ അമിറുൻ ഖാതൂൻ ആണ് ഞായറാഴ്ച കൊല്ലപ്പെട്ടത്.
പിതാവിന്റെ കൂടെ പെരുന്നാളിനുള്ള സാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്നു അമിറുൻ. വഴിയിലെ തോട്ടത്തിൽനിന്നു മാങ്ങ വേണമെന്നു മകൾ നിർബന്ധിച്ചപ്പോൾ പിതാവ് സമ്മതിച്ചു. മാങ്ങ പറിക്കാനായി അമിറുൻ തോട്ടത്തിലേക്കു കയറി. മകള്‍ക്കു വഴി അറിയാവുന്നതിനാൽ വരുമെന്നുകരുതി ഇബ്രാഹിം വീട്ടിലേക്കു നടന്നുപോയി. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായപ്പോൾ അന്വേഷിച്ചിറങ്ങി. അപ്പോഴാണു മകള്‍ തോട്ടത്തിനടുത്തു രക്തത്തില്‍ കുളിച്ചു മരിച്ചുകിടക്കുന്നതായി നാട്ടുകാര്‍ അറിയിച്ചത്.
മകളുടെ ദേഹമാകെ മുറിപ്പാടുകളുണ്ടായിരുന്നെന്നും ഷോക്കേറ്റിരുന്നതായും ഇബ്രാഹിം പറഞ്ഞു. മകളെ തോട്ടമുടമ സഞ്ജയ് മേഹ്തയും സഹായിയും ചേർന്നാണു ക്രൂരമായി മര്‍ദിച്ചുകൊലപ്പെടുത്തിയതെന്നു ഇബ്രാഹിം സാഫി പൊലീസിനു പരാതി നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷമേ മരണകാരണം വ്യക്തമാകൂവെന്നു ബസ്മതിയ പൊലീസ് സ്റ്റേഷൻ ഓഫിസർ സദാനന്ദ് ഷാ പറഞ്ഞു.