ഓസ്ട്രേലിയയിലെ മെല്‍ബണില്‍ പുനലൂര്‍ സ്വദേശി സാം എബ്രഹാമിനെ കൊലപ്പെടുത്തിയ കേസില്‍ അന്തിമ വിചാരണ നവംബര്‍ എട്ടിന് വിക്ടോറിയന്‍ സുപ്രീം കോടതിയില്‍ ആരംഭിക്കും. സാമിനെ സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സോഫിയ, കാമുകന്‍ അരുണ്‍ കമലാസനനുമാണ് പ്രതികള്‍. പ്രാരംഭ വാദത്തില്‍ ഇരുവരും കുറ്റം നിഷേധിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ മെല്‍ബണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ പ്രോസിക്യൂഷന്‍ നടത്തിയ പ്രാരംഭ വാദത്തിന്‍റെ അടിസ്ഥാനത്തില്‍ കേസില്‍ വിചാരണ നടത്താന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്ന് മജിസ്ട്രേറ്റ് നിഗമനത്തില്‍ എത്തിയിരുന്നു. തുടര്‍ന്ന് കുറ്റസമ്മതം നടത്തുന്നുണ്ടോ എന്ന് പ്രതികളോട് കോടതി ആരാഞ്ഞു. സോഫിയയും അരുണും കുറ്റം നിഷേധിച്ചതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ വിചാരണ നടത്താന്‍ തീരുമാനിച്ചത്.
ഇന്നലെ സുപ്രീംകോടതിയില്‍ നടന്ന ഡയറക്ഷന്‍സ് ഹിയറിങ്ങില്‍ ആണ് നവംബര്‍ എട്ടിന് വിചാരണ ആരംഭിക്കാന്‍ നിശ്ചയിച്ചത്. വിചാരണ ഏറെ ദിവസം നീണ്ടുനിന്നേക്കും എന്നാണ് സൂചന. എതിര്‍ സാക്ഷികളെ വിസ്തരിക്കാന്‍ മാത്രം അഞ്ച് ദിവസം വേണമെന്ന് സോഫിയയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നുള്ള എല്ലാ തെളിവുകളും ഓഗസ്റ്റ് 16ന് മുമ്പ് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസിലെ സുപ്രധാന തെളിവായ സോഫിയയും അരുണും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിന്‍റെ പൂര്‍ണമായ വിശദാംശങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടില്ല. മലയാളത്തിലുള്ള ഈ സംഭാഷണങ്ങള്‍ പരിഭാഷപ്പെടുത്തുന്നതിനുള്ള കാലതാമസം ആണ് ഇതിന്റെ കാരണം എന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 2015 ഒക്ടോബര്‍ 14നാണ് സാമിനെ മെല്‍ബണിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് സാം മരിച്ചതെന്നായിരുന്ന സോഫിയ ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് സാമിനെ വിഷംകൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്ന് വ്യക്തമായത്.