ഷീനാബോറാ കൊലകേസ് പ്രതി ഇന്ദ്രാണി മുഖർജിയുടെ പരാതിയിൽ, മുംബൈ ബൈക്കുള ജയിൽ അധികൃതർക്കെതിരെ കേസെടുത്തേക്കും. ജയിലിലെ സംഘർഷത്തിനിടെ വനിതാ ഉദ്യോഗസ്ഥർ മർദിച്ചെന്നും, മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ഇന്ദ്രാണി മുഖർജിയുടെ പരാതി. അതേസമയം, ജയിലിനുള്ളിൽ തടവുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും
തടവുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൊഴിനൽകിയാൽ ലൈംഗീമായി പീഡിപ്പിക്കുമെന്ന് ജയില്‍ സൂപ്രണ്ട് ഭീഷണിപ്പെടുത്തിയെന്നാണ്, ഷീനാബോറ കൊലപാതകകേസിലെ വിചാരണാതടവുകാരിയായ ഇന്ദ്രാണി മുഖർജിയുടെപരാതി. ഒപ്പം, കൊലപാതകശേഷം ബൈക്കുള ജയിലിനുള്ളിൽനടന്ന കലാപത്തിനിടെ ജയിലധികൃതർ തന്നെ മർദിച്ചതായും ഇന്ദ്രാണി ആരോപിച്ചു. തുടർന്നാണ് അഭിഭാഷകൻമുഖേന ഇന്ദ്രാണി കോടതിയെ സമീപിച്ചത്. കയ്യിലും കാലിലും അടിയേറ്റപാടുകൾ കോടതിയെ ധരിപ്പിച്ച ഇന്ദ്രാണി, ജയില്‍ സൂപ്രണ്ടടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ മൊഴിനൽകി. തടവുകാരിയെ കൊലപ്പെടുത്തുന്നതിന് താൻ ദൃക്സാക്ഷിയാണെന്നും മൊഴിനൽകിയതായാണ് വിവരം. തുടർന്നാണ്, വൈദ്യപരിശോധനയിൽ ഇന്ദ്രാണിക്ക് മർദനമേറ്റതായി തെളിഞ്ഞാൽ ജയിലധികൃതർക്കെതിരെ കേസെടുക്കണമെന്ന് കോടതി പൊലീസിനോട് നിർദേശിച്ചത്. കേസെടുക്കുന്നതിന് ഇന്ദ്രാണി നേരിട്ട് പൊലീസിൽ പരാതിനൽകണം.
അതേസമയം, തടവുകാരിയായ മഞ്ജു ഗോവിന്ദ് ഷേത്യ കൊല്ലപ്പെട്ട കേസിൽ, അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തടവുകാരി കൊല്ലപ്പെട്ടത് ക്രൂരമായ മർദനത്തിനൊടുവിലാണെന്നാണ് റിപ്പോർട്ട്. ഭർതൃസഹോദരിയെ കൊലപ്പെടുത്തിയകേസിൽ ശിക്ഷ അനുഭവിച്ചുവന്നിരുന്ന ഇവരെയാണ് ജയിലിലെ ഭക്ഷണത്തിൻറെ ചുമതല ഏൽപ്പിച്ചിരുന്നത്. എന്നാൽ, ഭക്ഷണത്തിനുള്ള ബ്രഡും മുട്ടയും കുറവുവന്നതിൻറെപേരിൽ മഞ്ജുവിനെ വനിതാ ഉദ്യോഗസ്ഥർ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സ്വകാര്യഭാഗങ്ങളിൽ ലാത്തികയറ്റിയതുൾപ്പെടെ ക്രൂരമായ മർദനത്തെ തുടർന്നാണെന്നാണ് ഇവരുടെ മരണംസംഭവിച്ചതെന്നാണ് പരിശോധനനടത്തിയ ഡോക്ടർമാരുടെ വിശദീകരണം. മരണവാർത്തയറിഞ്ഞതിന് പിന്നാലെയായിരുന്നു ജയിലിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇതിലാണ് ഇന്ദ്രാണിമുഖർജിയും പങ്കാളിയായത്.