സ്ത്രീകളുടെ നഗ്നചിത്രങ്ങളെടുത്തു ബ്ലാക്‌മെയ്ൽ ചെയ്തു പണം തട്ടിയതിനു ഇന്നലെ ബംഗളുരുവിൽ അറസ്റ്റിലായ കർണാടക ഹസ്സൻ സ്വദേശിയായ സാദത്ത് ഖാനെതിരെ കൂടുതൽ പരാതികൾ. സർക്കാർ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി മാട്രിമോണിയൽ സൈറ്റുകൾ വഴിയാണ് പ്രതി സ്ത്രീകളുമായി അടുപ്പത്തിലാകുന്നത്. വിധവകളെയും വിവാഹമോചിതരേയുമാണ് സാദത്ത് ലക്ഷ്യമിട്ടിരുന്നത്. ആ തട്ടിപ്പിന്റെ രീതി ഇങ്ങനെ.
വിവാഹമോചിതരിൽ നിന്നും വിധവകളിൽ നിന്നും വിവാഹാലോചന ക്ഷണിച്ചുകൊണ്ട് മാട്രിമോണിയൽ സൈറ്റുകളിൽ പ്രൊഫൈൽ അപ്‌ലോഡ് ചെയ്താണ് തട്ടിപ്പിന്റെ തുടക്കം. സർക്കാർ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി വിവാഹം ചെയ്യാമെന്ന് ഉറപ്പ് നൽകും. പിന്നീട് സ്ത്രീകളുമായി പലയിടങ്ങളിലും യാത്ര. അതിനിടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ചിത്രങ്ങൾ കാണിച്ചു പണം തട്ടും. പണം തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍ ചിത്രം അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തു. ഇങ്ങനെ ഒട്ടേറെ സ്ത്രീകളില്‍ നിന്ന് ഇയാള്‍ പണംതട്ടിയെടുത്തതായി പരാതിയുണ്ട്. ആർഭാട ജീവിതത്തിനാണ് പണം ഉപയോഗിച്ചിരുന്നത്.
ഒരു സ്ത്രീയെ ബ്ലാക്‌മെയ്ൽ ചെയ്തു ലഭിക്കുന്ന പണം കൊണ്ട് ആഡംബര വീടും വാഹനവും വാടകയ്ക്ക് എടുക്കും. തുടർന്ന് ഇതെല്ലാം സ്വന്തമാണെന്നു കാണിച്ചാണ് അടുത്ത തട്ടിപ്പ് നടത്തുന്നത്. 2011 ബെംഗളൂരുവിലെത്തിയ സാദത്ത് ധാരാളം സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്നുവെങ്കിലും സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തെ തുടർന്ന് ജോലി നഷ്ട്ടപ്പെടിരുന്നു. വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിച്ച ശേഷം 58 ലക്ഷം രൂപ കൈക്കലാക്കി എന്ന കോളേജ് അധ്യാപികയുടെ പരാതിയെ തുടർന്നാണ് സാദത്ത് ഖാനെ പോലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. സാദത്തിന്റെ അറസ്റ്റിനു ശേഷം ദൊഡ്ഡബെല്ലാപ്പുര, ഹെബ്ബഗോടി, ജയാനഗർ പോലീസ് സ്റ്റേഷനുകളിൽ കൂടുതൽ പേർ പരാതിയുമായെത്തിയിട്ടുണ്ട്.