1993ലെ മുംബൈ സ്ഫോടനകേസിൽ ശിക്ഷാവിധി കാത്തിരിക്കുന്ന പ്രതി മുസ്തഫദോസ മരിച്ചു. മുംബൈയിലെ ജെ.ജെ. ആശുപത്രിയിലായിരുന്നു മരണം. കടുത്ത രക്തസമ്മർദത്തിനും പ്രമേഹത്തിനുമൊപ്പം നെഞ്ചുവേദനയും അനുഭപ്പെട്ടതിനെത്തുടർന്നാണ് ദോസയെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തനിക്ക് ബൈപാസ് ശസ്ത്രക്രിയ വേണമെന്ന് വിചാരണയ്ക്കിടെ, ദോസ മുംബൈ ടാഡകോടതിയിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈമാസം പതിനാറിനാണ് അബുസലേം, മുസ്തഫ ദോസ എന്നിവരടക്കം ആറുപേർ കുറ്റക്കാരാണെന്ന് കോടതിവിധിച്ചത്. 257പേർ കൊല്ലപ്പെട്ട സ്ഫോടനകേസിൽ വധശിക്ഷവരെ കിട്ടാവുന്ന കുറ്റമാണ് പ്രതികൾക്കെതിരെ തെളിയിക്കപ്പെട്ടത്.