യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഭർതൃപീഡനത്തെ തുടർന്നാണു മരണമെന്നും ബന്ധുക്കളുടെ പരാതി. മുദാക്കൽ പഞ്ചായത്ത് പൊയ്കമുക്ക് പാറയടി പുലരിയിൽവീട്ടിൽ പുഷ്പരാജന്റെ മകൾ പ്രവീണ(22)യുടെ മരണം സംബന്ധിച്ചു പിതാവ് ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ 19നു രാത്രി ഒൻപതരയോടെ പ്രവീണയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രവീണയും പാറയടി അഭയംവീട്ടിൽ പട്ടാളക്കാരനായ ഉല്ലാസുമായി വിവാഹം നടന്നത് 2016 ജനുവരി 21 നാണ്.
സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടു പ്രവീണയെ ഭർതൃവീട്ടുകാർ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി പിതാവ് പുഷ്പരാജൻ നൽകിയ പരാതിയിൽ പറയുന്നു.ഈമാസം 19 വരെ ഒരാഴ്ചക്കാലം വീട്ടിൽ ഉണ്ടായിരുന്ന പ്രവീണ പ്രശ്നങ്ങളെക്കുറിച്ചു പരാമർശിച്ചിരുന്നുവത്രേ. അന്ന് 6.45നു ഭർതൃഗൃഹത്തിലേയ്ക്കു പോയ യുവതി തൂങ്ങിമരിച്ചതായി ഒൻപതരമണിയോടെ ഉല്ലാസിന്റെ മാതാവ് ലളിത പ്രവീണയുടെ മാതാവിനെ വിളിച്ച് അറിയിക്കുകയായിരുന്നു.
ഒരാഴ്ചയായി ഭർത്താവുമായി പിണങ്ങി വീട്ടിൽ വന്നുനിന്ന മകൾ മരിച്ച ദിവസമാണ് ഭർതൃഗൃഹത്തിലേയ്ക്കു പോയത്. മകൾക്കു നൽകിയ മൂന്നര സെന്റ് വസ്തു വിൽക്കണമെന്നാവശ്യപ്പെട്ടു ഭർത്താവും വീട്ടിലുള്ള ഭർത്താവിന്റെ മാതാവ് ലളിതയും ഭർതൃസഹോദരന്റെ ഭാര്യ സിന്ധുവും നിരന്തരം പ്രവീണയെ പീഡിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്തതായും തുടരന്വേഷണം നടത്തിവരികയാണെന്നും ആറ്റിങ്ങൽ പൊലീസ് അറിയിച്ചു.