കോഴിക്കോട് ചെമ്പനോടയിലെ കർഷകആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ പ്രതി വില്ലേജ് അസിസ്റ്റ്ന്‍റ് സിലീഷ് തോമസ് പൊലീസിൽ കീഴടങ്ങി. അറസ്റ്റിന് പൊലീസ് തയ്യാറെടുക്കുന്നതിനിടെ കഴിഞ്ഞ രാത്രിയാണ് സിലീഷ് പേരാമ്പ്ര സി.ഐക്ക് മുന്നിൽ ഹാജരായത്. വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി. ജോയിയുടെ സഹോദരന്മാരുടെ മൊഴിയും പേരാമ്പ്ര സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തിയേക്കും.
രണ്ടു ദിവസമായി ഒളിവിലായിരുന്നു പ്രതി. ആത്മഹത്യാപ്രേരണകുറ്റമാണ് ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്താണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ കരം സ്വീകരിക്കുന്നതിൽ ബോധപൂർവം ഉപേക്ഷ വരുത്തിയിട്ടില്ലെന്ന് സിലീഷ് പൊലീസിന് മൊഴി നൽകി. ആത്മഹത്യ ചെയ്ത കാവിൽപുരയിടത്തിൽ ജോയി എന്ന തോമസിന്റെ ഭൂമിക്ക് ശരിയായ രേഖകളുണ്ടായിരുന്നില്ല. കർഷകനുമായി വ്യക്തിപരമായ പ്രശ്നങ്ങളുമുണ്ടായിരുന്നില്ല.
ഇതിനിടെ തന്നെ കൂരാച്ചുണ്ട് വില്ലേജ് ഒാഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നുവെന്നും സിലീഷ് മൊഴി നൽകി. നേരത്തെ ജില്ലാകലക്ടർ നടത്തിയ പ്രാഥമികപരിശോധയിലും സിലീഷ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ജോയി ചെമ്പനോട വില്ലേജ് ഒാഫീസർക്ക് കൈമാറിയിരുന്ന ആത്മഹത്യാകുറിപ്പിലും വില്ലേജ് അസിസ്റ്റന്റിനെതിരെ പരാമർശങ്ങളുണ്ടയിരുന്നു.
മലയോരമേഖലയായ ചെമ്പനോടയിലെ കാവിൽ പുരയിടം തോമസ് (ജോയി–58) ബുധനാഴ്ച രാത്രിയാണു ചെമ്പനോട വില്ലേജ് ഓഫിസിന്റെ വരാന്തയിൽ ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ചെമ്പനോട വില്ലേജ് ഓഫിസർ കെ.എ.സണ്ണിയെയും സിലീഷിനെയും കലക്ടർ സസ്പെൻഡ് ചെയ്തിരുന്നു. ഭാര്യയുടെ പേരിലുള്ള 80 സെന്റ് ഭൂമിയുടെ ഇക്കൊല്ലത്തെ നികുതി സ്വീകരിക്കാത്തതിനെ തുടർന്നായിരുന്നു ആത്മഹത്യ.
തോമസിന്റെ ഭൂനികുതി സ്വീകരിക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ മനഃപൂർവമായ കാലതാമസം വരുത്തിയതായി റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ചെമ്പനോട വില്ലേജ് ഓഫിസിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചെന്നായിരുന്നു കണ്ടെത്തൽ.
2015 വരെ സ്വീകരിച്ച ഭൂനികുതി തുടർന്നു സ്വീകരിക്കാതെ വന്നതോടെ കുടുംബം കഴിഞ്ഞ വർഷം ജൂണിൽ വില്ലേജ് ഓഫിസിനു മുന്നിൽ സത്യഗ്രഹം നടത്തിയിരുന്നു. അന്നു തഹസിൽദാർ ഇടപെട്ടു താൽക്കാലികമായി നികുതി സ്വീകരിച്ചതാണ്. എന്നാൽ ഇക്കൊല്ലത്തെ നികുതി ഏപ്രിലിൽ അടയ്ക്കാൻ ചെന്നപ്പോൾ സ്വീകരിച്ചില്ല. നികുതി രസീതും കൈവശാവകാശ സർട്ടിഫിക്കറ്റും ലഭിക്കാത്തതുമൂലം വായ്പയെടുക്കാനാവാത്തതു കുടുംബത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.