കൂത്തുപറമ്പ്∙ സ്ത്രീകൾ മാത്രമുള്ള കടയിൽ കയറി തട്ടിപ്പ് നടത്തുന്ന വിരുതനെ കുറിച്ച് പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി. കഴിഞ്ഞ ദിവസം പിണറായി കുഞ്ഞിപ്പള്ളിക്കടുത്ത കടയിൽ നിന്ന് 1,400 രൂപയും പാച്ചപ്പൊയ്ക പാനുണ്ട റോഡ് കവലയിലെ വാഹന ഇൻഷുറൻസ് ഏജൻസി ഓഫിസിൽ നിന്ന് 3,000 രൂപയും തട്ടിയെടുത്ത വിരുതൻ സമാനരീതിയിൽ ഏതാനും വർഷമായി കൂത്തുപറമ്പ്, തലശ്ശേരി മേഖലകളിൽ മോഷണം പതിവാക്കിയ വ്യക്തിയാണെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പാനുണ്ട റോഡ് കവലയിലെ വാഹന ഇൻഷുറൻസ് ഏജൻസിക്ക് മുന്നിൽ വച്ച് ഉടമ പ്രദീപനെ ഫോണിൽ വിളിക്കുന്നതായി അഭിനയിച്ചാണ് ഓഫിസിലുണ്ടായിരുന്ന സ്ത്രീയിൽ നിന്ന് 3,000 രൂപ തട്ടിയെടുത്തത്. ഇൻഷുറൻസ് ഓഫിസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ വിരുതന്റെ ചിത്രം പൊലീസിന് കൈമാറിയിട്ടുണ്ട്. ഇയാളെ കുറിച്ചുള്ള സൂചനകൾ കണ്ടെത്താൻ ധർമടം പൊലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കൂത്തുപറമ്പിൽ രണ്ടിടങ്ങളിലായി ഇതേ തരത്തിൽ തട്ടിപ്പ് അരങ്ങേറിയിരുന്നു.