തുണി കൊണ്ടു മുഖം മറച്ചു കൈകൾ വരെ നീളുന്ന ഷർട്ടിട്ടു നടന്നു നീങ്ങിയ സംഘം ഞെട്ടിത്തരിച്ചു. ഷിക്കർപൂരിലെ മരച്ചുവട്ടിൽ ഹുക്ക വലിച്ചിരുന്ന തലപ്പാവുകാരനെ അവർ ഒന്നേ നോക്കിയുള്ളു. സപ്തനാഡികളും സിരകളും വിറങ്ങലിച്ചു നിന്നു. അതാണ് ജലാലുദ്ദീൻ, ഷിക്കർപൂരിലെ സർപഞ്ച്. ഗ്രാമത്തലവൻ. ഇവിടെ സർപഞ്ച് കാണുന്നതാണു സത്യം. സർപഞ്ച് പറയുന്നതാണു നിയമം.
എന്തും സംഭവിക്കാം. എന്തു ചെയ്യണം എന്ന് അറിയില്ല. ആ ഒന്നര മിനിറ്റ് ഒന്നര ദിവസം പോലെ എടിഎം അന്വേഷണ സംഘത്തിനു തോന്നി. ഒന്നും ചെയ്യാനില്ലെന്നതാണു സത്യം. പക്ഷേ സംഘത്തെ സഹായിക്കാനെത്തിയ ഷിക്കർപൂർകാരനായ സൽമാന് കൂസലില്ല. മേരാ ആദ്മി ഹേ. കച്ചവടത്തിനു വന്നതാണ്.– സൽമാൻ മറുപടി പറഞ്ഞു. ഈ സമയം സംഘം സർപഞ്ചിന്റെ മുന്നിലെത്തി. ജലാലുദ്ദീൻ അടങ്ങി. തുടർന്നു സൽമാനോടു പറഞ്ഞു– വേണ്ടാത്ത പണിക്കു പോകരുതെന്നു നിന്നോടു പറഞ്ഞിട്ടില്ലേ. ഓർത്താൽ നിനക്കു കൊള്ളാം. സർപഞ്ചിനോടു മാപ്പു പറഞ്ഞു സൽമാനും സംഘവും തടിയൂരി.
കേരള പൊലീസ് അക്കാദമിയുടെ പാഠപുസ്തകത്തിലേക്കു ചേർക്കേണ്ട സംഭവങ്ങളാണ് അടുത്ത 96 മണിക്കൂർ ഷിക്കർപൂരിൽ നടന്നത്.
ഷിക്കർപൂരിലെ സൽമാന്റെ വീടിനു സമീപത്തെ കെട്ടിടത്തിൽ നാലു ദിവസവും സംഘം താമസിച്ചു. കായംകുളം സിഐ കെ.ആർ. സദൻ, പൊലീസ് ഉദ്യോഗസ്ഥരായ ഇല്യാസ്, ഉണ്ണിക്കൃഷ്ണൻ, മോഹൻ കുമാർ, പ്രതാപ ചന്ദ്രൻ, വിനിൽ കുമാർ, ഷഫീക്ക് എന്നിവർക്കൊപ്പം സൽമാനെയും ചേർക്കാം. എന്നും ഏഴംഗ സംഘം പുറത്തു പോകുമ്പോൾ നിഴലുകൾക്ക് എണ്ണം കൂടും. സർപഞ്ചിന്റെ ചാരന്മാർ ഇവരെ പിന്തുടർന്നു.
കൂട്ടമായും കൂട്ടം തിരിഞ്ഞും പല ഗലികളിലും സംഘാംഗങ്ങൾ നുഴഞ്ഞു കയറി. നാലാം ദിവസം വൈകിട്ട് ആ നിർണായക വിവരം അവർക്കു ലഭിച്ചു. എടിഎം സംഘം ഉപയോഗിച്ച ഇന്നോവ ഇപ്പോൾ കാശിക്കടുത്ത് ഡാഫി മാർക്കറ്റിലുണ്ട്. വെറും 900 കിലോമീറ്റർ അകലെ. ഈ സമയത്തു തന്നെ സർപഞ്ചിന്റെ ചാരന്മാർക്കും വേണ്ട വിവരം ലഭിച്ചു. ചുറ്റിത്തിരിയുന്ന പരദേശികൾ എരുമക്കച്ചവടക്കാരല്ല. പൊലീസാണെന്നു സംശയമുണ്ട്. എന്തു ചെയ്യണമെന്നറിയാൻ ജലാലുദ്ദീന് അധികം ചിന്തിക്കാൻ സമയം കിട്ടിയില്ല. അതിനു മുൻപേ ആറംഗ സംഘം അദ്ദേഹത്തിന്റെ മുറിയിലെത്തി. വാതിൽ അടച്ചു. പൊലീസാണ്. അസ്‍ലുബും നിങ്ങളും തമ്മിലുള്ള ബന്ധത്തിനു തെളിവുണ്ട്. വേണ്ടി വന്നാൽ പൊക്കിക്കൊണ്ടു പോകും. അടങ്ങിയിരിക്കുക.
അടുത്ത നിമിഷം സംഘം ഡാഫിയിലേക്കു തിരിച്ചു.
ഇതു താൻട കേരള പൊലീസ്.
കേരളത്തിലെ നാലിടത്തു നടന്ന എടിഎം മോഷണങ്ങളുടെ പിന്നിലെ ബുദ്ധി ഷിക്കർപൂരിലാണ്. ഡൽഹി പൊലീസ് ഹെഡ് കോൺസ്റ്റബിൾ അസ്‍ലുബ് ഖാന്റെ നേതൃത്വത്തിൽ ഷിക്കർപൂർ സ്വദേശികളായ നാലു പേർ. സഹായിയായി ചെങ്ങന്നൂർ സ്വദേശി കെ.ആർ. സുരേഷ് കുമാറും. സുരേഷിനെ പിടിച്ചെങ്കിലും മറ്റ് അഞ്ചുപേരെയും ഇതുവരെ കണ്ടെത്താനായില്ല. ഹരിയാന പൊലീസിലെ 80 കമാൻഡോകളുടെ സഹായത്തോടെ ഷിക്കർപൂരിൽ റെയ്ഡ് നടത്തിയെങ്കിലും സംഘം രക്ഷപ്പെട്ടു. ഡൽഹി, ഹരിയാന പൊലീസ് അംഗങ്ങൾക്കൊപ്പം രൂപീകരിച്ച സംയുക്ത സംഘം രണ്ടാം ദിവസം തന്നെ തകർന്നു.
പൊലീസ് വരില്ലെന്ന ധൈര്യത്തിൽ മോഷ്ടാക്കൾ ഷിക്കർപൂരിൽ സുഖമായി ഉണ്ടുറങ്ങുന്നു. സംഘാംഗങ്ങൾ അവിടെയും റേഞ്ച് ഐജി പി. വിജയനും ജില്ലാ പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖും ഇവിടെയും കരുക്കൾ പലതും നീക്കി.ഒടുവിൽ ഡൽഹിയിലെ മരച്ചുവട്ടിൽ മൂത്രമൊഴിച്ചു കൊണ്ടുനിൽക്കുമ്പോൾ സംഘത്തിലെ സിവിൽ പൊലീസ് ഓഫിസർ ഡൽഹി പൊലീസ് സംഘത്തിന്റെ സംഭാഷണം കേട്ടു. ‘‘നമ്മുടെ ആളെ കേരളക്കാർക്ക് പിടിച്ചുകൊടുത്തിട്ട് എന്തു കാര്യം. പണ്ടും കുറേ തെക്കൻമാർ വന്നു പോയതല്ലേ. ഇതുങ്ങളും രണ്ടു ദിവസം കഴിയുമ്പോൾ പൊയ്ക്കോളും. ’’
കേരള പൊലീസിന്റെ ചോര തിളച്ചു. ഷിക്കാർപൂരിലേക്കു നുഴഞ്ഞു കയറാൻ ആറംഗ സംഘം അനുമതി ചോദിച്ചു.
മേവാത്തികളുടെ ഗ്രാമം. ഹരിയാന, രാജസ്ഥാൻ അതിർത്തിയിൽ ചേരി പ്രദേശം പോലെ തോന്നിക്കും. ഏകദേശം 3500 പേരാണ് ഗ്രാമവാസികൾ. കന്നുകാലി വളർത്തലാണു പ്രധാന തൊഴിൽ. കൃഷി വളരെ കുറവ്. പുരുഷന്മാരിൽ പുറംലോകം കാണുന്നവർ ട്രക്ക് ഡ്രൈവർമാരാണ്. പരമ്പരാഗതമായി കുറ്റകൃത്യങ്ങൾക്കു കുപ്രസിദ്ധി നേടിയവരാണ് മേവാത്തികൾ. നാടു ചുറ്റുന്ന ട്രക്ക് ഡ്രൈവർമാർ വിവരങ്ങൾ എത്തിക്കുന്ന ഇന്റലിജൻസ് ചാരന്മാരാണ്. കാലി മോഷണത്തിൽ തുടങ്ങി ന്യൂജെൻ മോഷണത്തിൽവരെ ഇവർ എത്തിക്കഴിഞ്ഞു.
വിദ്യാഭ്യാസമില്ലെങ്കിലും സാങ്കേതിക വിദ്യയിൽ മുന്നിലാണ്. എല്ലാവരുടെയും പക്കൽ സ്വന്തമായി നിർമിച്ച ദേശി തോക്കുണ്ടാകും. ബുള്ളറ്റിന്റെ കണക്ക് പൊലീസ് എടുക്കാത്തതിനാൽ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം. തോക്കില്ലാത്തതു കേരള പൊലീസ് സംഘത്തിന്റെ പക്കൽ മാത്രം.
ഷിക്കർപൂരിൽ വളരെ കുറച്ചു പേർക്കാണ് വിദ്യാഭ്യാസമുള്ളത്. അതിലൊരാൾ അസ്‍ലുബാണ്. പൊലീസിൽ ചേർന്നെങ്കിലും മേവാത്തി ജനിതക രേഖ അസ്‌ലുബിനെ കുലത്തൊഴിലിൽ മടക്കിയെത്തിച്ചു. ആരെയും സംശയത്തോടെ നോക്കുന്ന മേവാത്തികൾ മോഷ്ടാക്കൾക്കു മറയും വേലിയും ഒരുക്കുന്നു. ജീവൻ പോകുന്ന കാര്യമായതിനാൽ മോഷ്ടാക്കൾ ഇവരാണെന്നു കണ്ടാൽ പൊലീസ് കേസ് എഴുതിത്തള്ളും. എഴുതി തള്ളാൻ നല്ല വിശദീകരണം ഇങ്ങനെയാണ്. – ‘‘ മോഷ്ടാക്കളെ തിരിച്ചറിഞ്ഞു. അവർ ഷിക്കർപൂരിലേക്കു പോയി.’’
ഗ്രാമത്തിനു വെളിയിലെ ലോഡ്ജിലാണ് പൊലീസ് സംഘം എത്തിയത്. ഡൽഹിയിലെ മലയാളികളായ ബിജു, ജഗദീഷ്, ജയരാജ് എന്നിവർ അനുബന്ധ സൗകര്യങ്ങൾ ഒരുക്കി. ഗ്രാമവാസികളെ പോലെ കറുപ്പ് അല്ലെങ്കിൽ വെള്ള വസ്ത്രം മാത്രം. ഷർട്ട് ഫുൾ സ്ലീവാക്കി. ചൂടുള്ളതിനാൽ എല്ലാവരും തുണി കൊണ്ടു മുഖം മറയ്ക്കുന്നതു സംഘത്തിനു സൗകര്യമായി. ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടെ പ്രതാപൻ താടി വളർത്തിയതു ഗുണമായി. മറ്റുള്ളവരും താടി നീട്ടിത്തുടങ്ങി. ഗ്രാമവാസികളുടെ പ്രാകൃത ഭാഷയും രീതികളും പഠിച്ചു. ലോഡ്ജിലെ രണ്ടാം ദിവസം സൽമാനെ കിട്ടി. ഒന്നര ദിവസം കഴിഞ്ഞപ്പോൾ സൽമാൻ ഇണങ്ങി. അത്യാവശ്യം വിദ്യാഭ്യാസമുള്ള സൽമാൻ പൊലീസിനെ സഹായിക്കാൻ തയാറായി. ഗ്രാമത്തിലേക്കു പോകും മുൻപു സൽമാൻ പറഞ്ഞു. കള്ളി പൊളിഞ്ഞാൽ ഞാനും നിങ്ങളും ദേശി തോക്കിൽ തീരും.
ഷിക്കർപൂരിൽ സൽമാന്റെ വീടിന്റെ തൊട്ടടുത്ത കെട്ടിടത്തിൽ സംഘം താമസം തുടങ്ങി. ചെറിയ വീടുകളും കടകളും അടങ്ങുന്ന നൂറോളം ഗല്ലികളാണു ചുറ്റും. രണ്ടോ മൂന്നോ പേർ മാത്രം ഒരു സമയം പുറത്തു പോകും. ഭക്ഷണം സൽമാന്റെ വീട്ടിൽ നിന്ന്. പക്ഷേ അസ്‍ലുപ് ഖാനും മറ്റു നാലു പേരും എവിടെ. അവരുടെ വീടുകളിൽ പലവട്ടം നോക്കിയെങ്കിലും ആരുമില്ല. സംഘാംഗങ്ങൾ എവിടെയെന്ന് ആരും പറയുന്നില്ല. അറിയാത്തതാകാം, പറയാത്തതാകാം. ഒരു കാര്യം ഉറപ്പായി. എല്ലാ ദിവസവും സർപഞ്ചും അസ്‍ലുപും ഫോണിൽ ബന്ധപ്പെടുന്നു. അന്വേഷിച്ചു ചെല്ലുന്നിടത്തെല്ലാം സംഘാംഗങ്ങളെ കഴിഞ്ഞ ദിവസം കണ്ടതായി പലരും പറയുന്നുണ്ടെന്നു മാത്രം.
നാലാം ദിവസം സൽമാന് ആ തുമ്പ് കിട്ടി. ഇന്നോവ കാശിക്കടുത്ത് ഒളിപ്പിച്ചിട്ടുണ്ട്. തിരിച്ചറിയാതിരിക്കാൻ മുൻഭാഗവും പിൻഭാഗവും ഇടിപ്പിച്ചു രൂപം മാറ്റിയിട്ടുണ്ട്. ഉടൻ ബിഹാറിലേക്കു കടത്തും. പൊളിച്ചു പാർട്സാക്കും. ഇപ്പോൾ ചെന്നാൽ വാഹനമെങ്കിലും കിട്ടും. അതിനിടെ അതും സംഭവിച്ചു. സംഘത്തെ സർപഞ്ച് തിരിച്ചറിഞ്ഞു. അടുത്ത നിമിഷം എന്തും സംഭവിക്കാം. ഒരു വഴി മാത്രം. പുറത്തു കടക്കുക. വാഹനം വീണ്ടെടുക്കുക.
ഷിക്കാർപൂരിൽ നിന്നു സംഘം കാശിക്കു പോകുന്നത് അസ് ലുപും സംഘവും കണ്ടിരിക്കുമോ? ഗല്ലികളിലിരുന്ന് അസ്‍ലുപ് അതു കാണുകയാണോ. അതോ മറ്റൊരു മോഷണത്തിന്റെ പണിപ്പുരയിലാണോ. ചട്ടം തെറ്റിച്ചു മേവാത്തികളെ ഒറ്റിക്കൊടുത്ത സൽമാനോടു ഷിക്കർപൂർ പൊറുത്തുകാണുമോ?
ആർക്കറിയാം!
അസ്‍ലുബ് : കള്ളനും പൊലീസും
കള്ളനും പൊലീസും ചേർന്നാൽ അസ്‍ലുബ് ഖാനായി. മേവാത്തിക്കള്ളന്റെ കുരുട്ടു ബുദ്ധിയും പൊലീസിന്റെ കഴുകൻ ബുദ്ധിയും അസ് ലൂബിലുണ്ട്. കേരള പൊലീസിനെ പൊലീസ് ബുദ്ധി ഉപയോഗിച്ചാണ് അസ്‍ലുബ് നേരിടുന്നത്. പൊലീസ് എന്തൊക്കെ അന്വേഷിക്കുമെന്ന് അസ്‍ലുബിനറിയാം. അവ മറികടക്കാനും പൊലീസിനെ വഴിതെറ്റിക്കാനും പൊലീസ് കള്ളൻ വിജയിക്കുന്നു. ഏഴു സിം കാർഡുകളാണ് ഇയാൾ ഉപയോഗിക്കുന്നത്. ഈ നാലു സംസ്ഥാനങ്ങളിൽ ഏഴിടത്തു വച്ചിരിക്കുന്ന ഇവ എപ്പോഴും ആരെങ്കിലും ഉപയോഗിച്ചു കൊണ്ടിരിക്കുന്നുണ്ട്. അസ്‍ലുപ് ആകാം സഹായിയാകാം.
ഇതിലെ ഏതെങ്കിലും ഒരു നമ്പറിൽ നിന്ന് അസ്‍ലുബ് സർപഞ്ചിനെ വിളിക്കുന്നുണ്ട്. ഗുഡ്ഗാവിൽ അസ്‍ലുബിന്റെ ഫോൺ തിരിച്ചറിഞ്ഞു പൊലീസ് എത്തിയെങ്കിലും അപ്പോഴേക്കും അയാൾ മുങ്ങി. ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥരുമായും ഇപ്പോഴും അസ്‍ലുപിനു ബന്ധമുണ്ട്. ഷിക്കർപൂരിൽ അഞ്ചു വീടുകൾ അസ്‍ലുബിനുണ്ട്. എല്ലാം ഫാം ഹൗസ് പോലെ സംരക്ഷിക്കുന്നു. ഉത്തർപ്രദേശിലും രാജസ്ഥാനിലും അസ്‍ലുപിനു വീടുകളുണ്ട്. മക്കളില്ലെന്നാണു നാട്ടുകാർ പറയുന്നത്. എന്നാൽ കുട്ടികളെ എടുത്തു വളർത്തുന്നുണ്ടെന്നു സൂചനയുണ്ട്. ഷിക്കർപൂരിലെ വിപുലമായ സംഘത്തിലെ ഒരു ഭാഗം മാത്രമാണ് അസ്‍ലുബും കൂട്ടരുമെന്നാണു പൊലീസിന്റെ വിലയിരുത്തൽ. ഷിക്കർപൂരിൽ നിന്നു മടങ്ങുമ്പോൾ ആലപ്പുഴ പൊലീസ് മനസ്സിൽ പറഞ്ഞു. അസ്‍ലുബ് ഞങ്ങൾ ഇനിയും വരും.