ചികിൽസാപ്പിഴവ് മൂലം വീട്ടമ്മ മരിച്ചതായി പരാതി.കൊച്ചി നെട്ടൂർ സ്വദേശി ബിന്ദു രാജുവിന്റെ മരണത്തിലാണ് ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ശ്വാസതടസത്തെത്തുടർന്ന് ഈ മാസം പതിനെട്ടാം തീയതി പുലർച്ചയാണ് ബിന്ദുവിനെ മരട് പി.എസ്.മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻ തന്നെ പ്രാഥമിക ചികിൽസ നൽകി. എന്നാൽ കൃത്യമ ശ്വാസം നൽകുന്നതിൽ ആശുപത്രിക്ക് വീഴച്ചപറ്റിയെന്നാണ് ബന്ധുക്കളുടെ ആരോപണം.
തുടർന്ന് ബിന്ദുവിനെ നഗരത്തിൽ തന്നെയുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന ബിന്ദു ഇന്നലെ രാത്രി മരിച്ചു. ബന്ധുക്കളുടെ പരാതിയിൽ മരട് പൊലീസ് കേസെടുത്തു. എന്നാൽ ചികിൽസയിൽ പിഴവ് വന്നിട്ടില്ലെന്ന് ആശുപത്രി അധികാരികള്‍ പറഞ്ഞു. നെട്ടൂർ നെടുമ്പറമ്പ് വീട്ടിൽ രാജുവിന്റെ ഭാര്യയാണ് മരിച്ച ബിന്ദു. അഞ്ചു വയസുകാരി ലിയയും രണ്ടാംക്ലാസുകാരി ലിഖിതയും മക്കളാണ്.