കൊച്ചിയിൽ കടയിൽ കയറി വസ്ത്രവ്യാപരിയെ വെട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. സിഗരറ്റ് കള്ളക്കടത്തു സംഘമാണ് ആക്രമണത്തിന് പിന്നിൽ. കേസിലെ പ്രധാനപ്രതികളായ ക്വട്ടേഷൻ സംഘാംഗങ്ങള്‍ക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. ഇടക്കൊച്ചിയിലെ വസ്ത്ര വ്യാപാരിയായ ബാലസുബ്രഹ്മണ്യത്തിന്റെ കൈവെട്ടിയ കേസിലാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി സ്വദേശി ജിനാസ് , ഇടക്കൊച്ചി സ്വദേശി ബിജിൻ എന്നിവരാണ് പിടിയിലായത്. ബാലസുബ്രഹ്മണ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ക്വട്ടേഷൻ സംഘത്തിന് നൽകിയത് ജിനാസും ബിജിനും ചേർന്നാണ്. അറസ്റ്റിലായ ബിജിന് വ്യാപാരിയോട് മുൻവൈരാഗ്യമുണ്ട്.
ഗൾഫിൽ നിന്ന് കേരളത്തിലേക്ക് സിഗരറ്റ് കള്ളക്കടത്ത് നടത്തുന്ന സംഘമാണ് ആക്രമണത്തിന് പിന്നിൽ. കഴിഞ്ഞ മാസം കൊച്ചിയിൽ ടാക്സ് എൻഫോഴ്സ്മെന്റ് നടത്തിയ സിഗരറ്റ് വേട്ട ബാലസുബ്രമണ്യം നൽകിയ വിവരത്തെ തുടർന്നാണെന്ന നിഗമനത്തിലായിരുന്നു ആക്രമണം. സിഗരറ്റ് കള്ളക്കടത്ത് സംഘത്തിലെ പ്രധാനിയായ നിക്സലാണ് ക്വട്ടേഷൻ നൽകിയതെന്നും പൊലീസ് കണ്ടെത്തി.
കൃത്യം ചെയ്ത വടുതല സ്വദേശികളായ നാലുപരെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ആക്രമണത്തിൽ ഇടതുകൈയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബാലസുബ്രഹ്മണ്യം സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.