കൊല്ലം ∙ പന്ത്രണ്ടു കൊല്ലം മുൻപു വയോധികയെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസി ക്രൈംബ്രാഞ്ചിന്റെ പിടിയിൽ. അഞ്ചൽ ആലഞ്ചേരി ഏരൂരിലാണു നെട്ടയം തൊണ്ടിയറ സ്വദേശി ഭാരതി (62) പീഡനശ്രമത്തിനിടെ കൊല്ലപ്പെട്ടത്. പ്രതി ഉണ്ണിക്കൃഷ്ണപിള്ളയെ (47) തെന്മല കഴുതുരുട്ടിയിൽ റെയിൽവേയുടെ നിർമാണ പ്രവർത്തനം നടക്കുന്ന സ്ഥലത്തു നിന്നാണു ഡിറ്റക്ടീവ് ഇൻസ്പെക്ടർ ജി.ജോൺസന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
മകനോടൊപ്പം താമസിച്ചിരുന്ന ഭാരതിയെ 2005 ഏപ്രിൽ 20നാണു മരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ചുദിവസമായി വീട്ടിൽ ഒറ്റയ്ക്കായിരുന്ന ഇവരുടെ മൃതദേഹം റബർ തോട്ടത്തിന്റെ ഉടമയായ സ്ത്രീയാണ് ആദ്യം കണ്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്നു വ്യക്തമായെങ്കിലും ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ ആരെയും പിടികൂടാനായില്ല.
പതിവു മദ്യപാനിയായ ഉണ്ണിക്കൃഷ്ണപിള്ളയെ നാട്ടുകാർക്കു സംശയമുണ്ടായിരുന്നു. പക്ഷേ പൊലീസ് രണ്ടു തവണ ഇയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തെങ്കിലും കേസിൽ തുമ്പുണ്ടായില്ല. കുന്നിക്കോട് ആവണീശ്വരം സ്വദേശിയായ ഇയാൾ ഭാര്യയുടെ സ്ഥലമായ നെട്ടയത്തു താമസിക്കുകയായിരുന്നു.
ഭാരതിയുടെ മരണത്തിനു ശേഷം അവരുടെ വീട്ടിൽ പന്തലിടാനും കസേരയിടാനും ഉണ്ണിക്കൃഷ്ണപിള്ള എത്തിയിരുന്നു. പിന്നീടു ഭാര്യയും മക്കളുമായി പിണങ്ങി നാടുവിട്ടു. പൊലീസിന്റെ വലയിലകപ്പെടാതെ പലയിടത്തായി കറങ്ങിനടന്നു കൂലിപ്പണി ചെയ്തു കഴിയുകയായിരുന്നു.
2015ലാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. മൃതദേഹം കണ്ടെത്തിയതിന്റെ തലേന്നു രാത്രി പ്രാഥമികാവശ്യത്തിനായി പുറത്തിറങ്ങിയ ഭാരതിയെ പ്രതി കടന്നു പിടിക്കുകയായിരുന്നു. അവർ ചെറുത്തതോടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. എസ്ഐമാരായ മധുസൂദനൻ, രാജേഷ്, എഎസ്ഐ പത്മരാജൻ, സിപിഒമാരായ ഷാജു, ഷൈജു, ജോ ചാക്കോ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.