ആറൻമുളയിൽ ബവ്റിജസിന്റെ ചില്ലറ വിൽപനശാലയിൽ നിന്ന് അനധികൃതമായി മദ്യം വാങ്ങി കടത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ. എഴുപത് കുപ്പി മദ്യവുമായാണ് പൊലീസിന്റെ പിടിയിലായത്. മദ്യം കടത്താൻ ഉപയോഗിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അര ലീറ്റർ വീതമുള്ള 70 കുപ്പി മദ്യമാണ് പിടികൂടിയത്. പലപ്പോഴായി സംഘമായെത്തി മദ്യം വാങ്ങി ശേഖരിച്ച ശേഷം കൂടിയ വിലയ്ക്ക് വിൽക്കുകയായിരുന്നു. കിടങ്ങന്നൂർ ബവ്റിജസിന് സമീപത്ത് ഇവരുടെ സാന്നിധ്യം പതിവായിരുന്നു. പൊലീസുകാരനുണ്ടായ സംശയമാണ് ഇവരെ കുടുക്കാൻ സഹായിച്ചത്. വിശദമായ ചോദ്യം ചെയ്യലിൽ മാസങ്ങളായി സമാനരീതിയിൽ മദ്യം വിറ്റിരുന്നതായി സമ്മതിച്ചു. പതിവ് ഇടപാടുകാർക്ക് പറയുന്ന സ്ഥലത്ത് സാധനമെത്തിക്കും. ഓട്ടോ വാടക ഉൾപ്പെടെ കൂടുതൽ തുക നൽകണമെന്ന് മാത്രം.
കുറിയന്നൂർ മേഖലയിൽ വൻതോതിൽ അനധികൃത മദ്യവില്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്ന് പൊലീസ് പറയുന്നു. കച്ചവടത്തിൽ കൂടുതലാളുകൾക്ക് പങ്കുണ്ട്. പിടിയിലാവർ നൽകിയ വിവരമനുസരിച്ച് ഇവരുടെ മൂന്ന് സുഹൃത്തുക്കളെക്കൂടി പൊലീസ് തെരയുന്നുണ്ട്. ഒരാഴ്ച മുമ്പ് സമാനമായ രീതിയിൽ ഇതേ ചില്ലറവില്പനശാലയിൽ നിന്ന് അനധികൃതമായി മദ്യം വാങ്ങി കടത്താൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടിയിരുന്നു.