കൊല്ലം അഞ്ചലിന് സമീപം ചേറ്റുകുഴിയില്‍ നാളുകളായി ജനങ്ങളുടെ ഉറക്കംകെടുത്തിയിരുന്ന കാര്‍ നാട്ടുകാര്‍ പിടികൂടി. എന്നാല്‍ കാറിലെത്തിയ കള്ളന്‍മാര്‍ പിടിതരാതെ ഓടിരക്ഷപെട്ടു. പതിവായി റബര്‍ ഷീറ്റ് മോഷ്ടിച്ചിരുന്ന സംഘത്തെ പിടികൂടാന്‍ ഏറെനാളായി കാത്തിരിക്കുകയായിരുന്നു നാട്ടുകാര്‍. കഴിഞ്ഞ മാർച്ച് 16 മുതലാണ് ഈ അജ്ഞാത വാഹനം ചേറ്റുകുഴിയിൽ ഭീതിപരത്തി തുടങ്ങിയത്. ഏറത്തു റബർ കട നടത്തുന്ന ജോസഫിന്റെ വീട്ടിൽനിന്ന് അന്നുരാത്രി 500 കിലോ റബർഷീറ്റാണ് ഈ കാറിൽ എത്തിയ സംഘം കവർന്നത്.
നാട്ടുകാർ മറ്റു വാഹനങ്ങളിൽ കാറിനെ പിൻതുടർന്നെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ചില രാത്രികളിൽ ചേറ്റുകുഴി പ്രദേശത്തു കാർ പ്രത്യക്ഷപെട്ടു, അപ്പോഴൊക്കെ പലരുടെയും റബർഷീറ്റുകൾ കൂട്ടത്തോടെ നഷ്ടമാവുകയും ചെയ്തിരുന്നു. ഇതോടെ നാട്ടുകാർ ആശങ്കയിലായി. പൊലീസിൽ പരാതി നൽകിയെങ്കിലും ഗുണമുണ്ടായില്ല. പൊറുതി മുട്ടിയ നാട്ടുകാർ ഏതാനും ദിവസങ്ങളായി രാത്രി ജാഗ്രത പാലിച്ചു. കഴിഞ്ഞ രാത്രി കാർ ചേറ്റുകുഴി സ്കൂളിനു സമീപത്തു പാർക്ക് ചെയ്തിരിക്കുന്നതു കണ്ടു നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ രണ്ടുപേർ സമീപത്തുള്ള പള്ളിയുടെ സ്റ്റോർമുറി കുത്തിത്തുറക്കുന്നതാണു കണ്ടത്.
നാട്ടുകാരെ കണ്ടതോടെ ഇവർ ഓടി. നാട്ടുകാർ പിന്നാലെ ഓടിയെങ്കിലും വെളിച്ചക്കുറവു മൂലം കവർച്ചക്കാരെ കണ്ടെത്താൻ കഴിഞ്ഞില്ല. കാറിന്റെ നമ്പർ വ്യാജമാണന്നു വ്യക്തമായിട്ടുണ്ട്. റെക്കവറി വാഹനത്തിന്റെ സഹായത്തോടെയാണ് പൊലീസ് കാർ സ്റ്റേഷനിലേക്കു മാറ്റിയത്. ഈ വാഹനവും മോഷ്ടിച്ചതാകാം എന്ന നിഗമനത്തിലാണു പൊലീസ്.