കെ.ബി. ഗണേഷ്കുമാർ എംഎൽഎയുടെയും ഐപിഎസ് ഉദ്യോഗസ്ഥന്റെയും വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച് തട്ടിപ്പ് നടത്തിയ യുവാക്കൾ കട്ടപ്പനയിൽ പിടിയിലായി. പത്തനംതിട്ട സ്വദേശികളായ മൂന്ന് യുവാക്കളാണ് പിടിയിലായത്. നിരവധി യുവതികൾക്ക് വിവാഹവാഗ്ദാനം നൽകി മൂന്ന് ലക്ഷത്തിലേറെ രൂപയാണ് തട്ടിയെടുത്തത്.
പത്തനംതിട്ട സ്വദേശികളായ പ്രിൻസ് ജോൺ, ജിബിൻ, ലിജോ എന്നിവരാണ് അറസ്റ്റിലായത്. കെ.ബി. ഗണേഷ്കുമാർ, ഐപിഎസ് ഉദ്യോഗസ്ഥനായ ജോബി തോമസ്, കോട്ടയം സ്വദേശിനി ഡി.എസ്. പ്രിയ എന്നിവരുടെ പേരിലാണ് വ്യാജ അക്കൗണ്ടുകൾ നിർമിച്ചത്. ഐപിഎസ് ഉദ്യോഗസ്ഥനായ ജോബി തോമസിന്റെ അക്കൗണ്ടിലൂടെ പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. പഞ്ചാബ് ഗുസ്തിക്കാരനായ ദിൽഷാദ് അലി സൂബൈദിന്റെ ചിത്രങ്ങളാണ് ജോബി തോമസിന്റേതെന്ന പേരിൽ അക്കൗണ്ടിൽ ഉപയോഗിച്ചത്. മൂന്ന് മാസത്തിനിടെ നൂറ്റിയൻപതിലേറെ യുവതികളെയാണ് സംഘം പാട്ടിലാക്കിയത്. വിദ്യാർഥികൾ മുതൽ ഡോക്ടർമാർ വരെ ഈ പട്ടികയിലുണ്ട്. വിവാഹവാഗ്ദാനം നൽകി പല പെൺകുട്ടികളുടെയും നഗ്നചിത്രങ്ങൾ ശേഖരിച്ച സംഘം പലർക്കും വിതരണം ചെയ്തു. ഇതിന് പുറമെയാണ് പണം തട്ടിയത്.
ജോബി തോമസിനെ പെൺകുട്ടികൾക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് എംഎൽഎയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചത്. ഡോക്ടറായ ഡി.എസ്. പ്രിയ സഹോദരിയാണെന്നും പരിചയപ്പെടുത്തി. പെൺകുട്ടികളുടെ വിശ്വാസം നേടിയെടുക്കാൻ വ്യാജ തിരിച്ചറിയൽ കാർഡും ശബ്ദരേഖകളും ഉപയോഗിച്ചു. തട്ടിപ്പിന്റെ ബുദ്ധികേന്ദ്രമായ പ്രിൻസ് ജോൺ സമാനമായ കേസിൽ എട്ട് മാസം ജയിലിലായിരുന്നു. ഡിസംബറിൽ പുറത്തിറങ്ങിയ ശേഷമാണ് പുതിയ തട്ടിപ്പ്. സംഭവമറിഞ്ഞ് ഗണേഷ്കുമാർ എംഎൽഎ ഉൾപ്പെടെയുള്ളവർ സൈബർ സെല്ലിൽ പരാതി നൽകി.