പത്തനംതിട്ട കോന്നിയിൽ പതിമൂന്നുകാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വാകപ്പാറ സ്വദേശി ജയപ്രകാശിന്റെ മകൻ അഭിനാണ് ഒന്നരവർഷം മുൻപ് സ്കൂളിൽ മരിച്ചത്. കഴുത്ത് ഞെരിച്ചതിനെത്തുടർന്നുണ്ടായ ശ്വാസതടസമാണ് മരണകാരണം. കൊലപാതകമല്ല കുഴഞ്ഞുവീണാണ് മരണം സംഭവിച്ചതെന്ന നിലപാടിലായിരുന്നു സ്കൂൾ അധികൃതർ.
രാവിലെ സൈക്കിൾ ചവിട്ടി സ്കൂളിലേയ്ക്ക് പോയ മകൻ കുഴഞ്ഞുവീണുവെന്ന വിവരം ആദ്യമേ അമ്മയ്ക്ക് വിശ്വസിക്കാനായില്ല. ആശുപത്രി കിടക്കയിൽ ആവർത്തിച്ച് വിളിച്ചിട്ടും മറുവിളിയില്ലാതെ മകൻ മരണത്തിന് കീഴടങ്ങുന്നത് വേദനയോടെ കണ്ടു. അന്നുണ്ടായ സംശയങ്ങൾ പൊലീസിനോടും സ്കൂൾ അധികൃതരോടും പറഞ്ഞെങ്കിലും ആരും കാര്യമായെടുത്തില്ല. അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെ കുടുംബത്തിന്റെ സംശയങ്ങൾ സത്യമെന്ന് തെളിഞ്ഞു.
ബോധരഹിതനായ അഭിനെ മുക്കാൽ മണിക്കൂറിനു ശേഷമാണ് സ്കൂൾ അധികൃതർ ആശുപത്രിയിലെത്തിച്ചത്. അധ്യാപകരും പിടിഎ ഭാരവാഹികളും പലതും ഒളിക്കാൻ ശ്രമിച്ചിരുന്നതായും അമ്മ പറയുന്നു. സഹപാഠിയുടെ ആക്രമണത്തിലാണ് അഭിൻ കുഴഞ്ഞുവീണതെന്ന് മൂന്ന് കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. ആക്രമിച്ചതായിപ്പറയുന്ന കുട്ടിയുടെ മൊഴി പൊലീസ് ശേഖരിച്ചു. ആറ് വർഷങ്ങൾക്ക് മുൻപ് അഭിന്റെ സഹോദരി പനിബാധയെത്തുടർന്ന് മരണപ്പെട്ടു. ആ ഞെട്ടലിൽ നിന്ന് മുക്തരാകും മുൻപാണ് ഏക മകൻ അഭിയെയും ഈ അമ്മയ്ക്ക് നഷ്ടമായത്.