പത്തനംതിട്ടയിൽ ഈനാംപേച്ചിയെ കടത്താൻ ശ്രമിച്ചതിന് സഹോദരങ്ങൾ അറസ്റ്റിൽ. ചിറ്റാർ സ്വദേശി ബിനു, പ്രശാന്ത് എന്നിവരെയാണ് വനംവകുപ്പിന്റെ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. കോടികളായിരുന്നു ഈനാംപേച്ചിയെ കൈമാറുന്നതിനായി ഇവർ ആവശ്യപ്പെട്ടിരുന്നത്.
നവമാധ്യമങ്ങളിലൂടെയാണ് ഈനാംപേച്ചിയെ വിൽക്കാനുണ്ടെന്ന വിവരം ഇവർ പങ്കുവച്ചത്. ഒരു കോടിയായിരുന്നു ആവശ്യപ്പെട്ടത്. പലരും ലക്ഷങ്ങൾ നൽകാമെന്നറിയിച്ചെങ്കിലും യുവാക്കൾ വിലയുറപ്പിക്കാൻ തയാറായില്ല. ഈ വിവരം വനംവകുപ്പ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചു. പരിശോധനയിലാണ് ചിറ്റാറിലെ പുതുവൽ വീട്ടിൽ നിന്ന് ഈനാംപേച്ചിയെ കണ്ടെത്തിയത്. സഹോദരങ്ങളായ ബിനുവിനെയും പ്രശാന്തിനെയും പിടികൂടുകയായിരുന്നു.
വന്യമൃഗശല്യത്തെത്തുടർന്ന് ഇവരുടെ വീടിനോട് ചേർന്ന് വലകൊണ്ട് സുരക്ഷ ഒരുക്കിയിരുന്നു. വലയിൽ കുടുങ്ങിയ ഈനാംപേച്ചിയെ വീട്ടിൽ സൂക്ഷിക്കുക മാത്രമാണ് ചെയ്തതെന്നാണ് യുവാക്കളുടെ മൊഴി. ഇത് വനംവകുപ്പ് വിശ്വാസത്തിലെടുത്തിട്ടില്ല. ഓമനമൃഗങ്ങളെ വളർത്തി വിൽക്കുന്നതാണ് പിടിയിലായ സഹോദരങ്ങളുടെ തൊഴിൽ. ഇതിന്റെ മറവിൽ കൂടുതൽ വന്യമൃഗങ്ങളുടെ വിൽപന നടന്നിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.