ആലപ്പുഴ ചെങ്ങന്നൂരില്‍ സ്ത്രീധനത്തെച്ചൊല്ലി യുവതിയെ പൊള്ളലേല്‍പിച്ച കേസില്‍ ഭര്‍ത്താവിനെ പിടികൂടാനാകാതെ പൊലീസ്. ആക്രമണം നടന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും പ്രതിയായ ബിനു കുമാറിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനു സാധിച്ചിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. മനസാക്ഷിയെ ഞെട്ടിക്കുന്ന ആക്രമണമാണ് ധന്യക്ക് നേരെ ഉണ്ടായത്. കൂടുതല്‍ സ്തീധനം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പുനലൂര്‍ സ്വദേശിയായ ധന്യയെ ഭര്‍ത്താവ് ബിനുകുമാര്‍ ആസിഡ് ഒഴിച്ചു പൊള്ളിച്ചത്.
അസിഡ് മുഖത്തേയ്ക്ക് ഒഴിക്കാന്‍ ശ്രമിച്ചപ്പോള്‍ ധന്യ തടഞ്ഞു. പക്ഷേ ശരീരത്തിന്റെ പലഭാഗങ്ങളിലും അസിഡ് വീണ് ധന്യയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. ആശുപത്രിയില്‍ പോകാന്‍പോലും ബിനു അനുവദിച്ചില്ലെന്ന് ധന്യ പൊലീസില്‍ നല്‍കിയ പരാതിയിലുണ്ട്. ധന്യയുടെ പരാതിയെ തുടര്‍ന്ന് പുനലൂര്‍ പൊലീസ് കേസെടുത്തു. തുടര്‍ന്ന് ചെങ്ങന്നൂര്‍ പൊലീസിനു കേസ് കൈമാറിയെങ്കിലും ബിനുകുമാറിനെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഫോണ്‍ ടവര്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും പിന്നീട് ഇയാള്‍ ഫോണ്‍ ഉപയോഗിക്കാത്തത് അന്വേഷണത്തെ ബാധിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ബിനുകുമാര്‍ സംസ്ഥാനത്തിനു പുറത്തേക്ക് കടന്നു കളഞ്ഞതായും സൂചനയുണ്ട്. എന്നാല്‍ പൊലീസ് സ്വീകരിച്ച നിസ്സംഗതയാണ് പ്രതി രക്ഷപ്പെടുവാന്‍ കാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. പൊലീസ് അന്വേഷണം കാര്യക്ഷമല്ലെന്ന് നാട്ടുകാര്‍ക്കും ആക്ഷേപമുണ്ട്. പെട്രോളും വിനിഗിരിയും ഉപ്പും ചേർന്ന മിശ്രിതമാണ് ഭാര്യയുടെ ദേഹത്ത് ഒഴിച്ചതെന്ന് വിനുകുമാർ അയൽവാസികളോട് പറഞ്ഞിരുന്നു. അയൽവാസികളില്‍നിന്ന് ലഭിച്ച ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.