സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കൊച്ചിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയായ പെൺകുട്ടിയെ പൊലീസ് മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. രാജസ്ഥാൻകാരനായ പ്രതി മഹേഷ് ഉപാധ്യായയെയും പെൺകുട്ടിയെയും ഇന്ന് രാവിലെയാണ് നോർത്ത് പൊലീസ് നോയ്ഡയിൽ നിന്ന് കൊച്ചിയിലെത്തിച്ചത്. കൂടുതൽ പെൺകുട്ടികൾ ഇയാളുടെ വലയിലായിട്ടുണ്ടോ എന്നത് സംബന്ധിച്ചും കൊച്ചി പൊലീസ് അന്വേഷണം തുടങ്ങി.
കൊച്ചിയിൽ സ്ഥിരതാമസമാക്കിയ ഉത്തരപ്രദേശിൽ നിന്നുള്ള ഇരുപതുകാരിയെയാണ് ഫേസ്്ബുക്കിലൂടെയുള്ള അടുപ്പം മുതലാക്കി മഹേഷ് ഉപാധ്യായ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ബോളിവുഡ് സിനിമകളുടെ നിർമാതാവെന്ന വ്യാജേനയാണ് രാജസ്ഥാൻകാരായ മഹേഷ് ഉപാധ്യായ പെൺകുട്ടിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുന്നത്. ഈ മാസം 15ന് ഇയാൾ പെൺകുട്ടിയെ മംഗലാപുരത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പിന്നീട് നോയ്ഡയിലെ വീട്ടിൽ തടവിലാക്കി. പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചെന്ന് പറഞ്ഞ് മാതാപിതാക്കളെ ഫോണിൽ വിളിച്ച് പണമാവശ്യപ്പെട്ട് ഭീഷണി തുടങ്ങി.
പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ ഫോൺ നമ്പർ മുഖേനയാണ് നോയ്ഡയിലെത്തിയ നോർത്ത് പൊലീസ് സംഘം മഹേഷ് ഉപാധ്യായയെ പിടികൂടിയത്. നോയ്ഡയിലെ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് പെൺകുട്ടിയും പ്രതിയുമായി പൊലീസ് സംഘം ഇന്ന് രാവിലെ നെടുമ്പാശേരിയിലെത്തിയത്. കൂടുതൽ പെൺകുട്ടികൾ ഇയാളുടെ കെണിയിൽ വീണിട്ടുണ്ടോയെന്നതിനെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചും. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വീണ്ടും കോടതിയിൽ ഹാജരാക്കും