വണ്ടിപ്പെരിയാറിൽ പിടിയിലായ അന്തർസംസ്ഥാന കള്ളനോട്ട് മാഫിയ പദ്ധതിയിട്ടത് ഇരുനൂറ് കോടി രൂപയുടെ കള്ളനോട്ടുകൾ അച്ചടിക്കാൻ. രണ്ടായിരം രൂപയുടെ നോട്ടുകൾ അച്ചടിക്കാൻ ചൈനയിൽ നിന്ന് ഡിജിറ്റൽ പ്രിന്ററും സംഘം ഇറക്കുമതി ചെയ്തു. അച്ചടിയിൽ കൃത്യത വരുത്താൻ സംഘം പരീക്ഷിച്ചത് അതിനൂതന മാർഗങ്ങളാണ്.
യഥാർഥ നോട്ടുകളെ വെല്ലുന്ന രീതിയിലാണ് നെടുങ്കണ്ടം സ്വദേശി സുനിൽകുമാറിന്റെ നേതൃത്വത്തിൽ കള്ളനോട്ടുകൾ അച്ചടിച്ചിരുന്നത്. നോട്ടടിക്കാനുള്ള പേപ്പറിന്റെ നിർമാണത്തിൽ പോലും സംഘം സൂക്ഷ്മത പുലർത്തി. നേർത്ത രണ്ട് പേപ്പറുകൾക്കിടയിൽ പ്ലാസ്റ്റിക് കവർ വിരിച്ച് ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ചൂടാക്കി ഒട്ടിച്ചുചേർത്താണ് പേപ്പർ തയ്യാറാക്കിയത്. ഒരു എ4 ഷീറ്റിന്റെ വലിപമുള്ള പേപ്പറിൽ മൂന്ന് നോട്ടുകൾ അച്ചടിക്കും. വെളിച്ചം തട്ടിയാൽ തെളിഞ്ഞു കാണുന്ന മഹാത്മ ഗാന്ധിയുടെ മുഖവും ആർബിഐയുടെ അടയാളവും ആദ്യം അച്ചടിക്കും. പിന്നീട് തിളങ്ങുന്ന പച്ച പേപ്പർ ഉപയോഗിച്ച് സെക്യൂരിറ്റി റിബൺ പതിക്കും. നോട്ടിലെ മറ്റു ചിത്രങ്ങൾ പ്രിന്ററിന്റെ സഹായത്തോടെയാണ് വരച്ചുചേർക്കുന്നത്. ഒരേ സമയം അഞ്ചുപേർ ഇതിനായി പരിശ്രമിച്ചു. അൾട്രാ വയ് ലറ്റ് രശ്മികളുടെ സഹായത്തോടെ മാത്രമെ കളളനോട്ട് തിരിച്ചറിയാൻ സാധിക്കൂ.
ഒരു ലക്ഷം രൂപയ്ക്ക് നാല് ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് സംഘം നൽകിയിരുന്നത്. ഇത് അച്ചടിക്കാൻ ചെലവാവുന്നതാകട്ടെ പതിനയ്യായിരം രൂപയും. ഒരു മാസം ചുരുങ്ങിയത് നാൽപത് ലക്ഷം രൂപയുടെ കള്ളനോട്ടുകൾ അച്ചടിക്കും. രണ്ടരക്കോടി രൂപയുടെ കള്ളനോട്ടുകൾ അച്ചടിക്കാനുള്ള കരാറും ഈയിടെ സംഘത്തിന് ലഭിച്ചു. അച്ചടി കൂടുതൽ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ചൈനയിൽ നിന്ന് ഡിജിറ്റൽ പ്രിന്റർ ഇറക്കുമതി ചെയ്തത്. രണ്ടായിരം രൂപയുടെ നോട്ടുകൾ അച്ചടിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് പ്രതികളെ പൊലീസിന്റെ പിടിയിലായത്.