കോട്ടയം കുമ്മനത്തുനിന്നും കാണാതായ ദമ്പതികൾക്കുവേണ്ടി പരിസരത്തുള്ള ജലാശയങ്ങളിൽ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ തിരച്ചിൽ നടത്തി. രണ്ടുമാസം പിന്നിടുമ്പോഴും ദമ്പതികളെക്കുറിച്ച് പൊലീസിന് ഒരുവിവരവും ഇതുവരെ ലഭിച്ചിട്ടില്ല. സംസ്ഥാനത്തിനകത്തും പുറത്തും പലസംഘങ്ങളായി തിരിഞ്ഞാണ് പൊലീസിന്റെ അന്വേഷണം.
ഇക്കഴിഞ്ഞ ഏപ്രിൽ ആറിനാണ് കുമ്മനം സ്വദേശികളായ ഹാഷിം, ഭാര്യ ഹബീബ എന്നിവരെ കാണാതാകുന്നത്. രാത്രിയിൽ ഭക്ഷണം വാങ്ങാനായി വാഹനത്തിൽ പുറത്തേയ്ക്ക് പോയ ഇരുവരും പിന്നീട് തിരിച്ചുവന്നില്ല. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ജലാശയങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് വീണ്ടും പരിശോധന നടത്തുന്നത്. സിഡാക്കിന്റെ സഹായത്തോടെ അത്യാധുനിക ത്രിഡി സ്കാനർ ഉപയോഗിച്ചായിരുന്നു പരിശോധന. കൈപ്പുഴമുട്ട് ഭാഗത്ത് മൂന്നു മണിക്കൂറോളം സംഘം പരിശോധന നടത്തി. കാണാതായ ദമ്പതികളുടെ കുടംബാഗങ്ങളും സ്ഥലത്തുണ്ടായിരുന്നു.
വാഹനം ജലാശയത്തിൽ വീണിട്ടുണ്ടാകാമെന്ന സംശയത്തെ തുടർന്ന് ദിവസങ്ങളോളം പൊലീസും ഫയർഫോഴ്സും നേവിയും തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തായിരുന്നില്ല. ഇതോടെ കൂടുതൽ വിദഗ്ധമായ പരിശോധനയ്ക്ക് സിഡാക്കിന്റെ സഹായം പൊലീസ് തേടുകയായിരുന്നു. അതേസമയം വിവിധ പട്ടണങ്ങൾ, ഹോട്ടലുകൾ പ്രധാന റോഡുകൾ , ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെ സിസിടിവികൾ ഉൾപ്പെടെ പൊലീസ് ഇതിനോടകം പരിശോധനയ്ക്ക് വിധേയമാക്കി. ചെക്പോസ്റ്റുകളിൽ വാഹനങ്ങൾ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.