കരുനാഗപ്പള്ളി ∙ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾക്കും മകൾക്കും നേരെ കാറിലെത്തിയ പട്ടാളക്കാരൻ ഉൾപ്പെട്ട മദ്യപ സംഘത്തിന്റെ ആക്രമണം. ബീയർ കുപ്പി യുവതിയുടെ തോളിൽ അടിച്ചു പൊട്ടിച്ച സംഘം ബീയർ തലയിലേക്ക് ഒഴിച്ചു. പത്താം ക്ലാസുകാരിയായ മകൾ കേട്ടു നിൽക്കെ, ദമ്പതികൾക്കു നേരെ അസഭ്യ വർഷവും നടത്തി. തോളിനു ക്ഷതമേറ്റ മുപ്പത്തഞ്ചുകാരി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി.
കാർ നമ്പർ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടു പേർ രാത്രി തന്നെ പിടിയിലായി. തൊടിയൂർ കല്ലേലിഭാഗം ഭാരതി മന്ദിരത്തിൽ ജയകുമാർ (31), കോളശേരി വീട്ടിൽ ഷാജഹാൻ (42) എന്നിവരാണു പിടിയിലായത്. കരസേനയിൽ പഞ്ചാബിൽ ജോലി നോക്കുന്ന കായംകുളം സ്വദേശി മഹേഷ് നായർ, കല്ലേലി ഭാഗം സ്വദേശി വിഷ്ണു എന്നിവർക്കു വേണ്ടി തിരച്ചിൽ ഊർജിതമാക്കി. മഹേഷ് നായരുടേതാണു കാർ.
കരുനാഗപ്പള്ളി പടനായർകുളങ്ങര സ്വദേശികളായ ദമ്പതികളും മകളുമാണു കഴിഞ്ഞ ദിവസം രാത്രി പത്തോടെ കരുനാഗപ്പള്ളി – ശാസ്താംകോട്ട റോഡിൽ കോട്ടവീട്ടിൽ ഭാഗം മുതൽ അതിക്രമത്തിനിരയായത്. ഓട്ടോറിക്ഷാ ഡ്രൈവറായ ഭർത്താവ് മെഡിക്കൽ സ്റ്റോർ ജീവനക്കാരിയായ ഭാര്യയെയും ബന്ധുവീട്ടിൽ നിന്നു മകളെയും കൂട്ടി വീട്ടിലേക്കു മടങ്ങുംവഴിയാണു സംഭവം.
കോട്ടവട്ടം ഭാഗത്തുവച്ചു ബൈക്കിനു വശം കൊടുക്കാതെ കാറോടിച്ച സംഘം ഇടയ്ക്കു കാർ ബൈക്കിനോടടുപ്പിച്ചു കടന്നുപിടിക്കാൻ ശ്രമിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. ആലുംമ്മൂട് ജംക്‌ഷനു സമീപം കാർ വീണ്ടും ബൈക്കിനോടടുപ്പിച്ച ശേഷം ബീയർ കുപ്പി കൊണ്ടു യുവതിയെ അടിക്കുകയായിരുന്നു. ബൈക്ക് ചെരിഞ്ഞതോടെ മൂവരും വീണു. ഈ സമയം സംഘം കാറിലിരുന്നുതന്നെ യുവതിയുടെ ദേഹത്തേക്കു ബീയർ ഒഴിച്ചു.
നിലവിളി കേട്ട് ഓടിയെത്തിയവരാണു വിവരം പൊലീസിൽ അറിയിച്ചത്. ഇതിനിടെ സംഘം രക്ഷപ്പെട്ടു. പൊലീസ് എത്തി യുവതിയെ ആശുപത്രിയിലേക്കു മാറ്റി. തുടർന്നു നടത്തിയ തിരച്ചിലിലാണു രണ്ടു പേർ കുടുങ്ങിയത്. സ്ത്രീകൾക്കെതിരായ അതിക്രമത്തിനും ഭീഷണിപ്പെടുത്തലിനുമാണു സംഘത്തിനെതിരെ കേസ്.