സർപ്രൈസ് സമ്മാനത്തിനായി കണ്ണടക്കാൻ ഭർത്താവ് പറഞ്ഞപ്പോൾ ഭാര്യ ഒരിക്കലും ആ ചതി മനസിലാക്കിയില്ല. ക്രൂരനായ ഭർത്താവ് പിന്നിൽ നിന്നും ഭാര്യയെ വയർ ഉപയോഗിച്ച് കഴുത്തു മുറുക്കി നിഷ്ഠൂരമായി കൊന്നു. വടക്കൻ ഡൽഹിയിലെ ബോണ്ട പാർക്കിലാണ് മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതകം നടന്നത്. സംഭവത്തിൽ ഭർത്താവ് മനോജ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 24 കാരനായ മനോജ് കുമാറും ഭാര്യ കോമളും രണ്ടു വർഷം മുൻപാണ് വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. കോമളിനു പരപുരുഷബന്ധമുണ്ടെന്ന് ആരോപിച്ച് മനോജ് ദിവസവും വഴക്കിടുമായിരുന്നു. തുടർന്നു കുറച്ചു കാലമായി ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. രഗുബിറിലെ സ്വന്തം വീട്ടിൽ മാതാപിതാക്കൾക്കൊപ്പമായിരുന്നു കോമൾ താമസിച്ചിരുന്നത്.
ഒടുവിൽ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനെന്ന വ്യാജേന മനോജ് കോമളിനെ ബോണ്ട പാർക്കിലേക്കു വിളിച്ചു വരുത്തി. സംസാരത്തിനിടെ കണ്ണടച്ചു നിൽക്കാൻ ആവശ്യപ്പെട്ടു. താൻ ഒരു സർപ്രൈസ് സമ്മാനം വാങ്ങിയിട്ടുണ്ടെന്നും പറഞ്ഞു. കണ്ണടച്ചു നിന്ന കോമളിനെ പിന്നീലൂടെ വന്ന് മനോജ് കയ്യിൽ കരുതിയിരുന്ന വയർ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊന്നെന്നു പൊലീസ് പറഞ്ഞു. തുടർന്നു കോമളിന്റെ മൃതദേഹം പാർക്കിലെ ബഞ്ചിൽ കിടത്തി സ്ഥലം വിട്ടു.
കൻജാവാലയിലെ ഒരു സുഹൃത്തിന്റെ വീട്ടിലേക്കാണ് മനോജ് പോയത്. ഇവിടെ വച്ച് മദ്യപിക്കുന്നതിനിടെയാണ് സംഭവത്തെക്കുറിച്ച് സുഹൃത്തിനോടു പറയുന്നത്. ഇതോടെ സുഹൃത്ത് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മനോജിനെ കസ്റ്റഡിയിലെടുത്തു. കുറ്റം സമ്മതിച്ച മനോജിനേയും കൂട്ടി പൊലീസ് പാർക്കിലെത്തി. എന്നാൽ മദ്യലഹരിയിലായതിനാൽ മൃതദേഹം എവിടെന്നു പറയാൻ ഇയാൾക്കു സാധിച്ചില്ല. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല നടത്തിയ ശേഷം നാടുവിടാനായിരുന്നു ഇയാളുടെ പദ്ധതിയെന്നു പൊലീസ് പറഞ്ഞു.