കരുനാഗപ്പള്ളി ∙ മകളുമായി ബൈക്കിൽ വരുമ്പോൾ കഴിഞ്ഞ രാത്രി അക്രമത്തിനിരയായ ദമ്പതികൾക്ക് അതേക്കുറിച്ചു പറയുമ്പോഴും ഭീതി. ‘ചൊവ്വ രാത്രിയിൽ അരമണിക്കൂറിലധികം നേരം നേരിട്ട മാനസിക സംഘർഷവും ഭീതിയും മറക്കാൻ കഴിയില്ല. ഞങ്ങൾ ജോലി കഴിഞ്ഞു വൈകി എത്തുന്ന ദിവസങ്ങളിൽ മകൾ സ്കൂളിൽ നിന്നു കല്ലേലിഭാഗത്തുള്ള ബന്ധുവീട്ടിലേക്കാണു പോകുന്നത്. കഴിഞ്ഞ രാത്രിയിലും മകളെയും വിളിച്ചു കൊണ്ട് ബൈക്കിൽ കല്ലേലിഭാഗം ഐടിഐ ഭാഗത്തു നിന്നുള്ള റോഡിൽ കൂടി കോട്ടവീട്ടിൽ ഭാഗത്തുള്ള ശാസ്താംകോട്ട റോഡിലേക്കു കയറാൻ വരുകയായിരുന്നു.
ആ സമയത്ത് പിന്തുടർന്ന് ഒരു കാറും വരുന്നുണ്ടായിരുന്നു. റോഡിൽ ഗട്ടറുകൾ ഉള്ളതിനാൽ ഞങ്ങൾ വേഗത്തിൽ ഓടിച്ച് ശാസ്താംകോട്ട റോഡിൽ കയറി. അപ്പോഴേക്കും ഈ കാറും എത്തി ശല്യപ്പെടുത്താൻ തുടങ്ങി. ബൈക്ക് മുന്നോട്ടു പോകാൻ അനുവദിക്കാതെ പലപ്പോഴും ബൈക്കിന് അടുത്തേക്കു കാർ അടുപ്പിച്ച് കൈകൊണ്ട് ഞങ്ങളെ പിടിക്കുവാനും തള്ളിവീഴ്ത്താനുമൊക്കെ ശ്രമിക്കുന്നുമുണ്ടായിരുന്നു. ഇവളുമാരെ കൊണ്ട് നീ എവിടേക്കു പോകുകയാണെന്നും ബൈക്ക് നിർത്തി കാറിലേക്കു കയറ്റാനുമൊക്കെ ആക്രോശിക്കുന്നുണ്ടായിരുന്നു.