തൃശൂർ മതിലകത്ത് ബി.ജെ.പി പ്രവർത്തകരായ സഹോദരങ്ങൾ കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്തതായി കണ്ടെത്തി. യുവമോർച്ച പഞ്ചായത്ത് കമ്മിറ്റിയംഗമായ രാകേഷിന്റെ വീട്ടിൽ നിന്ന് കള്ളനോട്ട് അടിക്കുന്ന ഉപകരണങ്ങളും കള്ളനോട്ടും കണ്ടെടുത്തു. ഒ.ബി.സി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറിയായ സഹോദരൻ രാജീവ് ഒളിവിലാണ്
ബി.ജെ.പിയുടെ നീയന്ത്രണത്തിലുള്ള ഒ.ബി.സി മോർച്ചയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറിയായ രാജീവ് ഏരാച്ചേരിയും സഹോദരനും യുവമോർച്ച എസ്. എൻ പുരം പഞ്ചായത്ത് കമ്മിറ്റിയംഗവുമായ രാകേഷും ചേർന്ന് കള്ളനോട്ട് അച്ചടിച്ചിരുന്നതായാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. വട്ടിപ്പലിശക്കാരെ പിടികൂടാനുള്ള കുബേര റെയ്ഡിന്റെ ഭാഗമായാണ് മതിലകം പൊലീസ് രാകേഷിന്റെ വീട്ടിൽ പരിശോധന നടത്തിയത്. വീട്ടിൽ നിന്ന് അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയുമടക്കം ഒന്നരലക്ഷത്തോളം രൂപയുടെ കള്ളനോട്ട് കണ്ടെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് അച്ചടിക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും കടലാസുമെല്ലാം കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന രാകേഷിനെ പൊലീസ് പിടികൂടി. എന്നാൽ വീട്ടിലില്ലാതിരുന്ന സഹോദരൻ രാജേഷിനായി തിരച്ചിൽ ആരംഭിച്ചു.
രണ്ടുപേരും ചേർന്നാണ് കള്ളനോട്ട് ഇടപാട് നടത്തിയിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പലിശക്ക് പണം കടം വാങ്ങിയിരുന്നവർക്ക് കള്ളനോട്ട് നൽകിയിരുന്നതായും സംശയിക്കുന്നുണ്ട്. നോട്ട് നിരോധനത്തിന് ശേഷം ബി.ജെ.പി നടത്തിയ കള്ളപ്പണ വിരുദ്ധ പ്രചാരണത്തിൽ പ്രാദേശികമായി നേതൃത്വം നൽകിയിരുന്നതാണ് രാജേഷ്. ഇരിങ്ങാലക്കുട എ.സി.പി കിരൺ നാരായണന്റെ നേതൃത്വത്തിലാണ് മതിലകം പൊലീസ് പരിശോധന നടത്തിയത്.