കുളനട പനങ്ങാട് കേന്ദ്രീകരിച്ചു വിവാഹത്തട്ടിപ്പു നടത്തിയ കേസിലെ യുവതിയുടെ കൂട്ടാളിയായ യുവാവും അറസ്റ്റിൽ. ഏറ്റുമാനൂർ തെള്ളകം പേരൂർ കുഴിച്ചാലിൽ കെ.പി. തുളസീദാസ് (42) ആണ് പിടിയിലായത്. മുഖ്യ പ്രതി കൊട്ടാരക്കര ആക്കൽ ഇളമാട് ഷാബു വിലാസത്തിൽ ശാലിനിയെ (32) തട്ടിപ്പു നടത്തിയ ദിവസം ഉള്ളന്നൂർ വിളയാടിശേരിൽ ക്ഷേത്രത്തിലെ വിവാഹവേദിയിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശാലിനിയെ ചോദ്യം ചെയ്യുന്നതിനിടെ തുളസീദാസ് എല്ലാ സഹായങ്ങളും ചെയ്തുതരുന്ന കൂടെപ്പിറപ്പാണെന്നാണ് വെളിപ്പെടുത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു. എന്നാൽ, യുവതിയുടെ മൊബൈൽ ഫോണിൽ ‘ഏട്ടൻ ഒന്ന്’ എന്ന പേരിൽ തുടരെ വിളികൾ വന്നിരുന്നതു ശ്രദ്ധയിൽപ്പെട്ടതാണ് പൊലീസിനു സംശയം തോന്നാൻ കാരണം.
തുടർന്ന് മാറിയുടുക്കാൻ വസ്ത്രം വേണമെന്നാവശ്യപ്പെട്ടു യുവതിയെ കൊണ്ടു തുളസീദാസിനെ വിളിപ്പിച്ചു. വസ്ത്രവുമായി സ്റ്റേഷനിൽ എത്തിയ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സഹോദരൻ അല്ലെന്നും വിവാഹത്തട്ടിപ്പിനു യുവതിയുടെ കൂട്ടാളിയായി പ്രവർത്തിക്കുകയാണെന്നും മനസ്സിലായത്. ഒരു വർഷമായി ഇവർ ഒരുമിച്ചാണു താമസമെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ പക്കൽ നിന്ന് ഇരുവരുടെയും പേരിലുള്ള എടിഎം, വീസാ കാർഡുകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഉള്ളന്നൂരിലെ വിവാഹത്തട്ടിപ്പും ഇരുവരും കൂടി ആസൂത്രണം ചെയ്തതാണ്.
വിവാഹത്തിന്റെ തലേന്ന് തുളസീദാസ് ചെങ്ങന്നൂർ വരെ യുവതിയോടൊപ്പം ഉണ്ടായിരുന്നു. പിന്നീട് യുവതി ഒറ്റയ്ക്കാണ് കാര്യങ്ങൾ നീക്കിയത്. തട്ടിപ്പിനിരയായ യുവാവിൽ നിന്നു വാങ്ങിയ പണം ഇരുവരും കൂടി ചെലവഴിച്ചതായും പൊലീസ് പറഞ്ഞു. ഇരുവരും ചേർന്നു കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നും സംഘത്തിൽ മറ്റു പങ്കാളികൾ ഉണ്ടോ എന്നും അന്വേഷിച്ചു വരികയാണെന്നും അവർ പറഞ്ഞു. അടൂർ ഡിവൈഎസ്പി എസ്. റഫീക്കിന്റെ നിർദേശാനുസരണം പന്തളം സിഐ ആർ. സുരേഷ്, എസ്ഐ എസ്. സനൂജ്, നിഴൽ പൊലീസ് അംഗം അജി സാമുവൽ, സിപിഒ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.