ജസ്റ്റീസ് കർണൻ ഒളിവിൽ കഴിഞ്ഞ കൊച്ചി പനങ്ങാട്ടെ റിസോർട്ടിൽ പൊലീസ് പരിശോധന നടത്തി. ഈ മാസം 11ന് ഇവിടെയെത്തിയ കർണൻ ഒരാഴ്ച ഇവിടെ താമസിച്ചുവെന്നാണ് റിസോർട്ട് ഉടമയുടെ മൊഴി. ഒളിവിൽ കഴിയുമ്പോൾ കൊച്ചിയിൽ അഭിഭാഷകൻറെ വസതിയിലും കർണൻ എത്തിയിതായി വ്യക്തമായി.
മെയ് 9 ന് സുപ്രീം കോടതി ആറുമാസത്തെ തടവുശിക്ഷയ്ക്ക് വിധിച്ചതോടെയാണ് ജസ്റ്റീസ് കർണൻ ഒളിവിൽ പോകുന്നത്. ഒളിവിലായിരിക്കെ ഈ മാസം 11ന് ജസ്റ്റീസ് കർണൻ കൊച്ചി പനങ്ങാട്ടെ ലേക് സിംഫണി റിസോർട്ടിൽ എത്തിയത്. കർണനൊപ്പം രണ്ട് പേർ കൂടി ഉണ്ടായിരുന്നു. എ. എൻ രാജ് എന്ന പേരിലാണ് ജസ്റ്റീസ് കർണനൊപ്പമുള്ളയാൾ റിസോർട്ടിൽ മുറിയെടുത്തത്. 11 ന് ഉച്ചയ്ക്ക് 3.45 നാണ് മുറിയെടുത്ത സമയം റിസോർട്ടിലെ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 18 ാം തീയതി പുലർച്ചെ ഇവർ ഇവിടെ നിന്ന് പോയി. പൊലീസ് റിസോർട്ടിലെത്തി ഫോട്ടോ കാണിച്ചപ്പോൾ മാത്രമാണ് ഇവിടെയുണ്ടായിരുന്ന ജീവനക്കാരൻ ആളെ തിരിച്ചറിഞ്ഞത്. റിസോർട്ടിൽ എത്തിയ ദിവസം മുതൽ ജസ്റ്റീസ് കർണൻ പുറത്തിറങ്ങിയിട്ടില്ലെന്നും ജീവനക്കാരൻ പറയുന്നു.
കൊച്ചിയിൽ നിന്ന് മടങ്ങും വഴിയാണ് കോയമ്പത്തൂരിൽ വച്ച് കർണൻ പിടിയിലായത്. ഒളിവിൽ കഴിയുമ്പോൾ കൊച്ചിയിൽ അഭിഭാഷകൻരെ വസതിയിലും കർണൻ എത്തിയിരുന്നു. നിലവിൽ ജസ്റ്റീസ് കർണനെതിരെ എഫ്ഐആർ ഇല്ലാത്തതിനാൽ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കെതിരെ കേസെടുക്കാനാകാത്ത അവസ്ഥയിലാണ് പൊലീസ്.