മുംബൈയിൽ ഭോജ്പുരി നടി അഞ്ജലി ശ്രീവാസ്തവയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നിഴലിക്കുന്നു. ആത്മഹത്യയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും, കൊലപാതകമാണോയെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. അതിനിടെ, നടി ആത്മഹത്യചെയ്യില്ലെന്നും, സംഭവത്തിൽ സിബിഐ അന്വേഷണംവേണമെന്നും ആവശ്യപ്പെട്ട് അഞ്ജലിയുടെ മാതാവ് രംഗത്തെത്തി.
ഭോജ്പുരി സിനിമകളിൽ തിളങ്ങിനിന്ന അഞ്ജലി ശ്രീവാസ്തവ പെട്ടെന്നൊരുദിവസം ലോകത്തോട് വിടപറഞ്ഞത് എന്തിന്? അത് എങ്ങനെ? മരണംനടന്ന് ദിനങ്ങൾക്കിപ്പുറവും ചോദ്യം അവശേഷിക്കുകയാണ്. കേസ് അന്വേഷിക്കുന്ന ഡിസിപി പരംജിത് സിങ്, നടിയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമികമായി ഉറപ്പിക്കുന്നുണ്ടെങ്കിലും, സംഭവത്തിൽ വിശദമായ അന്വേഷണമുണ്ടാകുമെന്നാണ് അറിയിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷംമാത്രം മറ്റ് നിഗമനങ്ങളിലേക്ക് പോയാൽമതിയെന്നും പൊലീസ് പറയുന്നു. എന്നാൽ, പറയത്തക്ക പ്രശ്നങ്ങളൊന്നും നിലവിലില്ലായിരുന്ന അഞ്ജലി ശ്രീവാസ്തവ എന്തിന് ആത്മഹത്യചെയ്തു എന്നതാണ് സംശയങ്ങൾക്കിടയാക്കുന്നത്. ഈ സംശയങ്ങളെ ശരിവയ്ക്കുന്നതാണ് അഞ്ജലിയുടെ മാതാവ് ഷീലാ ശ്രീവാസ്തവയുടെ ആരോപണങ്ങളും. തൻറെ മകളെ ആരോ കൊലപെടുത്തിയാണെന്നും, സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും അവർ പറഞ്ഞു.
കേസ് ലോക്കൽപൊലീസ് അന്വേഷിച്ചാൽ സത്യംപുറത്തുവരില്ലെന്നും അവർ ആരോപിക്കുന്നു. ഭോജ്പുരി നടിയായ അഞ്ജലി ശ്രീവാസ്തവയെ വാടകഫ്ലാറ്റിനുള്ളിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മുംബൈ അന്ധേരി വെസ്റ്റിൽ ജുഹു ലൈനിലെ പരിമൾ ഹൗസിങ് സൊസൈറ്റിയിലായിരുന്നു മരണം. വീട്ടുകാരും സുഹൃത്തുക്കളും അടക്കമുള്ളവർ വിളിച്ചിട്ടും, ഫോൺ എടുക്കാത്തതിനെ തുടർന്നുനടത്തിയ അന്വേഷണത്തിലാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുടമ തന്റെ പക്കലുള്ള താക്കോൽ ഉപയോഗിച്ച് ഫ്ളാറ്റ് തുറന്നപ്പോൾ, ഫാനിൽ സാരി ഉപയോഗിച്ചു തൂങ്ങി മരിച്ചനിലയിലായിരുന്നു നടിയുടെ മൃതദേഹം. നടിയും മോഡലുമായ കൃതിക ചൗധരിയുടെ ദുരൂഹമരണത്തിന് പിന്നാലെയായിരുന്നു അഞ്ജലിയുടേയും മരണം .