വാളയാറിൽ സഹോദരിമാർ പീഡനത്തിനിരയായി മരിച്ച കേസിൽ കുറ്റപത്രം രണ്ടു ദിവസത്തിനുളളിൽ സമർപ്പിക്കും. രണ്ടു പെൺകുട്ടികളുടെയും മരണം ആത്മഹത്യയാണെന്ന് വ്യക്തമാക്കുന്നതാണ് കുറ്റപത്രം. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ അഞ്ചുപേരാണ് പ്രതികൾ.
പെൺകുട്ടികളുടെ അമ്മയുടെ ഇളയച്ഛന്റെ മകൻ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി മധു, അച്ഛന്റെ സുഹൃത്തായ ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതെയ്ക്കൽ വീട്ടിൽ ഷിബു, അമ്മയുടെ സഹോദരിയുടെ മകനായ മധു , കുട്ടികളെ ട്യൂഷൻ പഠിപ്പിച്ചിരുന്ന അയവാസിയായ പ്രദീപ്കുമാർ ഇങ്ങനെ നാലുപേരും അയൽവാസിയായ പതിനേഴുകാരനുമാണ് പ്രതികൾ. മരിക്കുന്നതിനു മുൻപ് രണ്ടു പെൺകുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു. റിമാൻഡിലുള്ള പ്രതികൾക്കെതിരെ പോക്സോ, പട്ടികജാതി-വർഗ അതിക്രമം, ആത്മഹത്യ പ്രേരണം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്ന് ലഭിച്ച ഫൊറൻസിക് പരിശോധന ഫലവും തെളിവായി. പെൺകുട്ടികളുടെ തൂങ്ങിമരണം കൊലപാതകമാണെന്ന് സംശയിച്ചെങ്കിലും ഇതു തെളിയിക്കുന്നതൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചില്ല. ശെൽവപുരത്തെ വീട്ടിൽ 13 വയസുകാരിയായ മൂത്ത സഹോദരി ജനുവരി 13നും ഒൻപതുകാരിയായ ഇളയ സഹോദരി മാർച്ച് നാലിനുമാണ് മരിച്ചത്. നർക്കോട്ടിക് സെൽ ഡിവൈഎസ്പി എം.ജെ. സോജനാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്.