ശ്രീവൽസം ഗ്രൂപ്പ് പത്തനംതിട്ടയിൽ അനധികൃതമായി നിലംനികത്തി വസ്ത്രശാല നിർമിച്ചെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിനായി സർക്കാരിനെ സമീപിക്കാൻ നഗരസഭ തീരുമാനം. നിർമാണവുമായി ബന്ധപ്പെട്ട ഫയൽ കാണാതാവുകയും പൊലീസ് അന്വേഷണത്തിനിടെ കഴിഞ്ഞദിവസം ഓഫിസിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.
സ്വന്തമായുണ്ടായിരുന്നത് നാൽപത് സെന്റ് ഭൂമി. ഇത് പൂർണമായും നിലമായിരുന്നു. ഇതിനുപുറമെ സമീപവസ്തു കൂടി നികത്തി ശ്രീവൽസം ഗ്രൂപ്പ് പത്തനംതിട്ട നഗരത്തിൽ വസ്ത്രശാലയുടെ പണി തുടങ്ങി. കെട്ടിട നിർമാണച്ചട്ടങ്ങൾ പൂർണമായും കാറ്റിൽപ്പറത്തിയായിരുന്നു നാലുനിലയുടെ നിർമാണം. റവന്യൂവകുപ്പ് നിയമലംഘനം കണ്ടെത്തിയെങ്കിലും നടപടിയെടുത്തില്ല. സ്ഥലം കൈയ്യേറിയുള്ള നിർമാണത്തിന് പുറമെ നഗരസഭ അനുവദിച്ച രൂപരേഖയിലും മാറ്റംവരുത്തി.
ശ്രീവൽസം ഗ്രൂപ്പിനെതിരായ ആദായനികുതി വകുപ്പിന്റെ അന്വേഷണം വന്നതോടെ വിശദമായ പരിശോധന നടത്തി നഗരസഭാധ്യക്ഷ നടപടിയ്ക്ക് ശുപാർശ ചെയ്തു. ഇതിന് പിന്നാലെ നിർമാണവുമായി ബന്ധപ്പെട്ട ഫയൽ നഗരസഭയിൽ നിന്ന് കാണാതായി. പൊലീസ് അന്വേഷണത്തിനിടെ ഫയൽ ഓഫിസിൽ തന്നെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇതെത്തുടർന്നാണ് നഗരസഭ കൗൺസിൽ ചേർന്ന് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തത്.
2015 ലാണ് പത്തനംതിട്ട റിങ് റോഡിനോട് ചേർന്ന് ശ്രീവൽസം ഗ്രൂപ്പ് വസ്ത്രശാലയുടെ പണി തുടങ്ങിയത്. 2008 ന് മുൻപ് നിലംനികത്തിയതായുള്ള രേഖകളുണ്ടാക്കി. നഗരസഭ ഭരണസമിതിയിലെ പ്രമുഖരും ചില റവന്യൂ ഉദ്യോഗസ്ഥരും സഹായിച്ചെന്നാണ് ആക്ഷേപം. ഇക്കാര്യങ്ങളും വിജിലൻസ് അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്ന് സർക്കാരിനോട് ഭരണസമിതി ആവശ്യപ്പെടും.