കൊച്ചിയിൽ നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ നിർണായക വഴിത്തിരിവിന് സാധ്യത. പൾസർ സുനിയുടെ സഹതടവുകാരൻറെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസിന് എറണാകുളം സിജെഎം കോടതി അനുമതി നൽകി. കേസിലെ ഗൂഢാലോചനയെക്കുറിച്ചുള്ള വിവരങ്ങൾ പൾസർ സുനി സഹതടവുകാരനോട് വെളിപ്പെടുത്തിയതിനെ തുടർന്നാണ് പൊലീസ് നീക്കം
കൊച്ചിയിൽ നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഗൂഢാലോചന വെളിപ്പെട്ടേക്കുമെന്ന പ്രതീക്ഷയിൽ പൊലീസിൻറെ പുതിയ നീക്കം.കേസിലെ മുഖ്യപ്രതി പൾസർ സുനിയോടൊപ്പം കാക്കനാട് ജില്ലാ ജയിലിൽ കഴിഞ്ഞ മറ്റൊരു കേസിലെ പ്രതിയായ ചാലക്കുടി സ്വദേശി ജിൻസിനോട് കേസിൻറെ ഗൂഢാലോചനയെക്കുറിച്ച് സുനി വെളിപ്പെടുത്തിയെന്നാണ് വിവരം. നടിയെ അക്രമിച്ചത് എന്തിനാണെന്നതടക്കമുള്ള കാര്യങ്ങൾ ജിൻസിനോട് പറഞ്ഞെന്നാണ് സൂചന. ജയിൽ അധികാരികൾ വഴി ഈ വിവരം അറിഞ്ഞ അന്വേഷണ സംഘം ജയിലിലെത്തി ജിൻസിന്റെ മൊഴിയെടുത്തിരുന്നു.
നെടുമ്പാശേരി പൊലീസ് റജിസ്റ്റർ ചെയ്ത തട്ടിപ്പു കേസിൽ പ്രതിയായ ജിൻസിനെ റിമാൻഡു ചെയ്തിരുന്ന അതേ മുറിയിലാണു പൾസർ സുനിയേയും പാർപ്പിച്ചിരുന്നത്. എന്നാൽ സുനി സഹതടവുകാരനോടു നടത്തിയ വെളിപ്പെടുത്തലും സഹതടവുകാരൻ പൊലീസിനു നൽകിയ മൊഴികളും തെളിവു നിയമപ്രകാരം പ്രോസിക്യൂഷനു സഹായകരമല്ല. ഈ സാഹചര്യത്തിലാണു സഹതടവുകാരന്റെ മൊഴികൾ മജിസ്ട്രേട്ടു മുൻപാകെ രേഖപ്പെടുത്തി കുറ്റപത്രത്തിന്റെ ഭാഗമാക്കാൻ പൊലീസിനു നിയമോപദേശം ലഭിച്ചത്.
ഇതനുസരിച്ച് എറണാകുളം സിജെഎം കോടതിയെ സമീപിച്ച പൊലീസിന് അനുകൂല ഉത്തരവുണ്ടായി. കുറ്റപത്രം സമർപ്പിച്ച കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചാൽ തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം നൽകാൻ അന്വേഷണ സംഘത്തിനു കഴിയും.