വിവാഹാഭ്യർഥന നിരസിച്ച യുവതിയെ നടുറോഡിൽ വച്ച് കഴുത്തറത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം. മെഡിക്കൽ ലാബ് ജീവനക്കാരിയായ യുവതിയുടെ അയൽവാസി ശ്യാമിനെ കോതമംഗലത്തു നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമിക്കാനുപയോഗിച്ച ബ്ലേഡ് ശ്യാമിന്റെ ബൈക്കൽ നിന്ന് പൊലീസ് കണ്ടെടുത്തു.
കലൂർ കറുകപ്പള്ളിയിലെ സ്വകാര്യ ലാബിലേക്ക് രാവിലെ പോകുന്നതിനിടെയാണ് ശ്യാം യുവതിയെ പിന്തുടർന്നെത്തിയത്. പരസ്പരം സംസാരിച്ച് അൽപദൂരം നടന്ന ശേഷം അപ്രതീക്ഷിതമായി ശ്യാം പെയിന്റിങിന് പുട്ടിയിടാനുപയോഗിക്കുന്ന ബ്ലേഡ് ഉപയോഗിച്ച് യുവതിയുടെ കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചു. യുവതിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടാണ് തൊട്ടപ്പുറത്തെ ജിംനേഷ്യത്തിലുണ്ടായിരുന്നവർ ഒാടിയെത്തിയത്. ഇതിനിടെ ശ്യാം ബൈക്കിൽ രക്ഷപ്പെട്ടു. യുവതി വിവാഹാഭ്യർഥന നിരസിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം.
എറണാകുളം കെഎസ്ആർടി സി ബസ് സ്റ്റേഷന് സമീപമുള്ള പേ ആന്റ് പാർക്കിൽ ബൈക്ക് വച്ച ശേഷം ശ്യാം സ്വദേശമായ കോതമംഗലത്തിന് കടന്നു. മൊബൈൽ ഫോൺ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ കോതമംഗലം ബസ് സ്റ്റാൻഡിൽ നിന്ന് ശ്യാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ ആക്രമിക്കാനുപയോഗിച്ച ബ്ലേഡ് ബൈക്കിൽ നിന്ന് പൊലീസ് കണ്ടെടുത്തു. തുടർന്ന് പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിൽ ചികിൽസയിൽ കഴിയുന്ന യുവതി അപകടനില തരണം ചെയ്തു.