തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് രണ്ട് വർഷമായി വാഹന മോഷണം നടത്തിവന്ന സംഘം അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പടെയുള്ള മോഷണസംഘമാണ് കാട്ടാക്കട പൊലീസിന്റെ പിടിയിലായത്. ആഡംബര ജീവിതം നയിക്കാനായിരുന്നു മോഷണങ്ങൾ നടത്തിയതെന്നാണ് പ്രതികളുടെ വെളിപ്പെടുത്തൽ.
മെഡിക്കൽ കോളജ്, തമ്പാനൂർ, പാളയം, മുറിഞ്ഞപാലം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് രണ്ട് വർഷമായി വാഹനമോഷണങ്ങൾ നടത്തിയ സംഘമാണ് അറസ്റ്റിലായത്. കീഴാരൂർ മൂന്നാറ്റുമുക്ക് സ്വദേശി മനോജ് കുമാറായിരുന്നു സംഘത്തലവൻ. മോഷണ വാഹനങ്ങൾ വിൽക്കുന്നതിന് മനോജിന് സഹായം ചെയ്തിരുന്ന വർക് ഷോപ്പ് ഉടമകളായ അറവൻകോണം സ്വദേശി അനീഷ്, പൂവച്ചൽ സ്വദേശി അഖിൽ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മനോജും സംഘവും മോഷ്ടിച്ചിരുന്ന ഇരുചക്ര വാഹനങ്ങൾ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായിരുന്നു വിറ്റിരുന്നത്. ഇതിന് ഇടനിലക്കാരനായി പ്രവർത്തിച്ച കുട്ടിയേയും കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തു.
മോഷ്ടിച്ച വാഹനങ്ങൾ വർക് ഷോപ്പ് ഉടമകളുടെ സഹായത്തോടെ പൊളിച്ച് വിറ്റതായും പൊലീസിന് വിവരം ലഭിച്ചു.റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മോഷണസംഘം കുടുങ്ങിയത്.