ദലിത് യുവദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കള പുന്നൂക്കാവ് റോഡിൽ പാടുവീട്ടിൽ പരേതനായ വേലായുധന്റെ മകൻ ഹരീഷ് (23), ഭാര്യ അബിത (20) എന്നിവരാണു മരിച്ചത്. ഇവരെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ വന്ന അപവാദപ്രചാരണമാണു മരണത്തിനു കാരണമെന്നാണു സൂചന.
മുറി തുറക്കാത്തതിനെ തുടർന്ന് ഇന്നലെ രാവിലെ എട്ടോടെ അയൽവാസികൾ ചേർന്നു വാതിൽ തുറന്നപ്പോഴാണു മരിച്ചനിലയിൽ കണ്ടത്. മൂന്നു വർഷം മുൻപാണ് ഹരീഷും ബന്ധു കയ്പമംഗലം വഴിയമ്പലം പടിഞ്ഞാറ് പേരത്ത് ആനന്ദന്റെ മകളുമായ അബിതയും വിവാഹിതരായത്.
ഹരീഷ് എരുമപ്പെട്ടിയിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനാണ്. അബിത ആൽത്തറയിലെ സ്വകാര്യ സ്ഥാപനത്തിൽ കംപ്യൂട്ടർ വിദ്യാർഥിനിയും.മേയ് എട്ടിനു രാത്രി അബിതയെ പൂഴിക്കളയിലെ വീട്ടിൽനിന്നു കാണാതായിരുന്നു. പിറ്റേദിവസം ഗുരുവായൂരിൽ കണ്ടെത്തി. ഹരീഷുമായി വഴക്കിട്ടു പോയതാണെന്നാണു പറയുന്നത്.
കോടതിയിൽ ഹാജരാക്കിയപ്പോൾ ഹരീഷിനൊപ്പം തിരിച്ചുപോകുകയും ചെയ്തു. എന്നാൽ, ഇതു മറ്റൊരു തരത്തിലാണു നാട്ടിൽ പ്രചരിച്ചതെന്നു പറയുന്നു. ഇതിലുള്ള വിഷമമാണു മരണത്തിൽ കലാശിച്ചതെന്നാണു സൂചന. കുന്നംകുളം ഡിവൈഎസ്പി പി.വിശ്വംഭരൻ, ചാവക്കാട് തഹസിൽദാർ കെ.വി.ആബ്രോസ്, സയന്റിഫിക് ഓഫിസർ വി.അനി എന്നിവരെത്തിയാണു മൃതദേഹങ്ങൾ മാറ്റിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ഹരീഷിന്റെ സംസ്‌കാരം പൂഴിക്കളയിലെ വീട്ടിലും അബിതയുടെ സംസ്‌കാരം കയ്പമംഗലത്തെ വീട്ടിലും ഇന്നു നടക്കും.